കോട്ടയം. അജ്ഞാതർ മരിച്ച് മോർച്ചറിയിലെത്തിയാൽ പിന്നെ വലിയ വിലയാണ്!. കുറഞ്ഞത് 40,000 രൂപയെങ്കിലും സർക്കാരിനു കിട്ടും. പഠനാവശ്യത്തിന് മൃതദേഹങ്ങൾ കിട്ടാനില്ലാത്തതിനാൽ അജ്ഞാത മൃതദേഹങ്ങൾ സർക്കാർ ആശുപത്രികളുടെ വരുമാന മാർഗം കൂടിയാണ്. ആറ് വർഷത്തിനുള്ളിൽ കോട്ടയം മെഡിക്കൽ കോളേജിന് മാത്രം 30 ലക്ഷത്തിലേറെ രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത്!.
2016 ജനുവരി ഒന്നുമുതൽ കഴിഞ്ഞ ഫെബ്രുവരി 28വരെ കോട്ടയം മെഡിക്കൽ കോളേജിൽ ആകെ 11 അജ്ഞാത മൃതദേഹങ്ങളാണ് പഠനാവശ്യങ്ങൾക്കായി ലഭിച്ചത്. സർക്കാർ മെഡിക്കൽ കോളേജുകളുടെ ആവശ്യം കഴിഞ്ഞുള്ളവയാണ് സ്വകാര്യ കോളേജുകൾക്ക് വിൽക്കുക. ഇപ്പോൾ അജ്ഞാത മൃതദേഹങ്ങൾ കുറവാണ്. ഒരു മൃതദേഹം 40,000 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രിക്ക് നൽകുന്നത്. ലഭിക്കുന്ന തുക മോർച്ചറികളുടെ അറ്റകുറ്റപ്പണിക്കും മറ്റും ഉപയോഗിക്കും.
2008 ഡിസംബറിലാണ് അജ്ഞാത മൃതദേങ്ങൾ പഠനാവശ്യത്തിന് പണം വാങ്ങി നൽകാമെന്ന സർക്കാർ ഉത്തരവ് ഇറങ്ങിയത്. സർക്കാർ മെഡിക്കൽ കോളേജുകൾക്കും ജനറൽ ആശുപത്രികൾക്കും പണം വാങ്ങാം. ഈ പണം കഡാവർ ഫണ്ട് എന്ന പ്രത്യേക അക്കൗണ്ടിലാണ് നിക്ഷേപിക്കുക. ആശുപത്രി സൂപ്രണ്ട്, പൊലീസ് സർജൻ എന്നിവരാണ് അക്കൗണ്ട് കൈകാര്യം ചെയ്യുക. കോട്ടയം മെഡിക്കൽ കോളേജിലെ കഡാവർ ഫണ്ടിൽ ഇനി 19.35 ലക്ഷം രൂപ നീക്കിയിരിപ്പുണ്ട്.
അജ്ഞാതനാകണമെങ്കിൽ.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ നിശ്ചിത ദിവസം മോർച്ചറിയിൽ സൂക്ഷിക്കും. ഇതിനിടെ പൊലീസിൽ അറിയിക്കുകയും പരസ്യം നൽകുകയും ചെയ്യും. ഏറ്റെടുക്കാൻ ആളെത്തിയില്ലെങ്കിൽ അജ്ഞാത മൃതദേഹമായി കണക്കാക്കും. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ലഭിക്കണമെങ്കിൽ പ്രത്യേകം അപേക്ഷ നൽകണം.
മൃതദേഹങ്ങൾ വിറ്റുകിട്ടിയ തുക 30.40 ലക്ഷം രൂപ.
സാദാ മൃതദേഹം 20000 രൂപ.
എംബാം ചെയ്തതിന് 40000രൂപ.
അസ്ഥികൂടത്തിന് 10000രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |