തിരുനെല്ലി: തിരുനെല്ലിയിൽ വാക്കുതർക്കത്തിനിടയിൽ മർദ്ദനമേറ്റ് കാളങ്കോട് കോളനിയിലെ ബിനു (കുട്ടൻ-29) മരിച്ച സംഭവത്തിൽ ബിനുവിന്റെ സഹോദരീ ഭർത്താവിനെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്ലി പോത്തുമൂല എമ്മടി വിപിൻ (32) ആണ് കൊലപാതക കുറ്റത്തിന് അറസ്റ്റിലായത്. സംഭവ ദിവസം രാത്രി മദ്യലഹരിയിൽ വിപിന്റെ വീട്ടിലെത്തിയ ബിനു കത്തുന്ന വിറക് കൊള്ളിയെടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വിപിന്റെ ഭാര്യയും നവജാത ശിശുവും വീട്ടിലുണ്ടായിരുന്നപ്പോഴാണ് സംഭവം. ശല്യം സഹിക്കവയ്യാതായപ്പോൾ വിപിൻ സമീപത്തുണ്ടായിരുന്ന മരവടിയെടുത്ത് ബിനുവിന്റെ തലയ്ക്കടിക്കുകയും ഇത് മരണത്തിനിടയാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തലയ്ക്കേറ്റ അടിയിൽ തലയോട്ടി തകർന്ന് ഉള്ളിൽ ആന്തരിക രക്തസ്രാവം ഉണ്ടായതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. സംഭവ ദിവസം വിപിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുന്നതിന് മുമ്പ് ബിനു അയൽവാസികളായ മൂന്നു പേരുമായി വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായിരുന്നു. ബിനുവിന്റെ അമ്മ മാരയുടെ മൊഴി പ്രകാരം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരല്ല കൊലപാതകത്തിന് പിന്നില്ലെന്ന് ബോദ്ധ്യമായ പൊലീസ് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. വിപിൻ അനധികൃത മദ്യം വിറ്റ കേസിലും പ്രതിയാണ്. ബിനു വിപിന്റെയടുത്ത് മദ്യം ചോദിച്ച് ചെന്നതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും സൂചനയുണ്ട്.
തിരുനെല്ലി സി.ഐ പി.എൽ ഷൈജു, എസ്.ഐമാരായ സി.ആർ. അനിൽ കുമാർ, കെ.എ. പൗലോസ്, എ.എസ്.ഐമാരായ സജി, വിൽമ ജൂലിയറ്റ്, സി.പി.ഒ മാരായ അജേഷ്, പി.ടി. സരിത്, കെ.യു.മിഥുൻ , പി എച്ച് മുസ്തഫ തുടങ്ങിയവരുൾപ്പെടുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |