ന്യൂഡൽഹി:കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ മൂന്ന് ദിവസത്തെ ഖത്തർ സന്ദർശനത്തിന് തുടക്കമായി.
ഖത്തർ വിദേശകാര്യമന്ത്രി സുൽത്താൻ ബിൻ സാദ് അൽ-മുറൈഖിയുമായി മുരളീധരൻ ദോഹയിൽ കൂടിക്കാഴ്ച്ച നടത്തി. ഊർജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചർച്ച ക്രിയാത്മകമായിരുന്നുവെന്ന് മുരളീധരൻ പറഞ്ഞു. ഇന്ത്യ-ഖത്തർ ബന്ധം കരുത്തുറ്റതാക്കുന്നതായിരുന്നു കൂടിക്കാഴ്ച
ഇന്നലെ ഉച്ചയോടെ ദോഹയിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തലിന്റെയും ഖത്തർ വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.
ഇന്നലെ ഇന്ത്യൻ കൾച്ചറൽ കേന്ദ്രത്തിൽ ഇന്ത്യൻ സമൂഹം മന്ത്രിക്ക് സ്വീകരണം നൽകി. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ മന്ത്രി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് ഇന്ത്യൻ മത്സ്യത്തൊഴിലാളികളുമായി സംവദിക്കും. രാത്രി 7.30 ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐ.സി.സി.എഫ് നേതൃത്വത്തിൽ നടക്കുന്ന തൊഴിലാളി ദിനാഘോഷത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കും. നാളെ രാവിലെ 11ന് ഖത്തറിലെ ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ് ബിൻ അലി സ്റ്റേഡിയവും മന്ത്രി സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |