തിരുവനന്തപുരം: കഴിഞ്ഞ ദിവസം കെഎസ്ആർടിസിയിൽ പണിമുടക്കിയവർക്കെതിരെ കർശന നടപടികളെടുക്കാൻ മാനേജ്മെന്റ് ഒരുങ്ങുന്നതായി സൂചന. ഇതിനായി പണിമുടക്കിന്റെ അന്ന് ജോലിക്ക് ഹാജരാകാത്തവരുടെ പട്ടിക മാനേജ്മെന്റിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കി തുടങ്ങി. 5,6,7 തീയതികളിൽ ജോലിക്ക് ഹാജരാകാത്തവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. ഒരുവിഭാഗം ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ സമരം പ്രഖ്യാപിച്ചതിനെ തുടർന്ന് കെഎസ്ആർടിസി മാനേജ്മെന്റ് ഡയസ്നോൺ ഏർപ്പെടുത്തിയിരുന്നു. എന്നാൽ സമരക്കാർക്കെതിരായ നടപടികൾ ഡയസ്നോണിൽ മാത്രം നിൽക്കാൻ സാദ്ധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.
കെഎസ്ആർടിസിയിൽ ഇനി മുതൽ വർഷത്തിൽ കുറഞ്ഞത് 190 ദിവസമെങ്കിലും ജോലി ചെയ്യുന്നവരെ മാത്രമേ ശമ്പള വർദ്ധനവിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കുകയുള്ളൂ. 24 മണിക്കൂർ സമരംചെയ്ത ദിവസം തന്നെയാണ് മിനിമം ഡ്യൂട്ടി നിബന്ധനയും ഉത്തരവാക്കി ഇറക്കിയത് എന്നതാണ് രസകരം. കഴിഞ്ഞ ജനുവരിയിൽ കെഎസ്ആർടിസിയിലെ അംഗീകൃത തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ ധാരണപ്രകാരമുള്ള ഉത്തരവായതിനാൽ തൊഴിലാളി സംഘടനകൾക്കും ഇതിനെ എതിർക്കാൻ സാധിക്കില്ല.
പുതിയ ഉത്തരവ് പ്രകാരം ശമ്പള വർദ്ധനവ് , പ്രമോഷൻ, പെൻഷൻ തുടങ്ങിയവ ലഭിക്കാൻ ഇനിമുതൽ എല്ലാവർഷവും ചുരുങ്ങിയത് 190 ദിവസത്തെ ഹാജർ വേണം. മാരക രോഗങ്ങൾ പിടിപെടുന്നവർക്കും അപകടങ്ങളെ തുടർന്ന് കിടപ്പുരോഗികളാകുന്നവർക്കും ഇളവുകളുണ്ട്. എന്നാൽ അന്തിമ തീരുമാനം കെഎസ്ആർടിസി മാനേജ്മെന്റിന്റേത് ആയിരിക്കും. ഇവരുടെ കാര്യത്തിൽ കെഎസ്ആർടിസിയോ സർക്കാരോ രൂപീകരിക്കുന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് കൂടി പരിഗണിക്കും. ഉറ്റ ബന്ധുക്കളുടെ മരണം നടന്നാലും 190 ദിവസം മിനിമം സേവനം എന്ന നിബന്ധനയിൽ ഇളവ് കിട്ടും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |