പാലക്കാട്: കള്ളവോട്ട് ആരോപണത്തെ തുടർന്ന് അകത്തേത്തറ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കി. സി.പി.എം കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണവുമായി കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയതോടെ നേരിയ തോതിൽ സംഘർഷത്തിടയാക്കിയെങ്കിലും പൊലീസ് ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. തുടർന്ന് വോട്ടെടുപ്പ് പുന:സ്ഥാപിക്കാൻ ശ്രമം നടത്തിയെങ്കിലും കോൺഗ്രസും ബി.ജെ.പിയും ആരോപണവുമായി രംഗത്ത് വരികയായിരുന്നു.
പതിനായിരത്തോളം അംഗങ്ങളാണ് അകത്തേത്തറ സർവീസ് സഹകരണ ബാങ്കിലുള്ളത്. സഹകരണ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള പ്രദേശത്തുനിന്ന് സി.പി.എം നിരവധി ബസുകളിൽ ആളുകളെ എത്തിച്ചെന്ന് കോൺഗ്രസും പെർമിറ്റില്ലാത്ത ബസുകളിലാണ് ആളുകളെയെത്തിച്ചതെന്ന് ബി.ജെ.പിയും ആരോപിച്ചു.
രാഷ്ട്രീയ പാർട്ടികളുടെ പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് താത്കാലികമായി റദ്ദാക്കിയതായി വരണാധികാരി അറിയിച്ചു. തിരഞ്ഞെടുപ്പിലെ സി.പി.എം കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തുന്നുണ്ടെന്നും ഇത് തടയണമെന്നാവശ്യപ്പെട്ട് നിലവിലെ കോൺഗ്രസ് ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ക്രമക്കേട് തടയുന്നതിന് പോളിംഗ് സ്‌റ്റേഷനും പരിസര പ്രദേശവും സി.സി.ടി.വി നിരീക്ഷണത്തിലാക്കാനും പൊലീസ് സുരക്ഷയും നൽകാനും നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പ്രത്യേക നിരീക്ഷകനെയും ചുമതലപ്പെടുത്തിയിരുന്നു.
ഇത്തരമൊരു സഹാചര്യത്തിൽ തിരഞ്ഞെടുപ്പ് മുടങ്ങിയ വിവരം ഹൈക്കോടതിയിൽ അറിയിച്ച ശേഷമാകും പുതിയ തീയ്യതി പ്രഖ്യാപിക്കുക. എന്നാൽ ആരോപണം വാസ്തവവിരുദ്ധമാണെന്ന് സി.പി.എം പ്രതികരിച്ചു. ഇന്നലെ രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ അകത്തേത്തറ സർക്കാർ യു.പി സ്‌കൂളിൽ വെച്ചാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നു. വോട്ട് ചെയ്യുന്നതിനായി നൂറകണക്കിന് വോട്ടർമാർ അതിരാവിലെ തന്നെ എത്തിയിരുന്നു. സംഘർഷ സഹാചര്യം കണക്കിലെടുത്ത് ഹേമാബിംക പൊലീസിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.
ജനാധിപത്യം അട്ടിമറിക്കാനുള്ള സി.പി.എം ശ്രമം പ്രതിരോധിക്കുമെന്ന്
വ്യാജ വോട്ടർമാരെ അണിനിരത്തി അകത്തേത്തറ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം, സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ പറഞ്ഞു. കള്ളവോട്ട് രേഖപ്പെടുത്താനെത്തിയ വ്യാജ വോട്ടർമാരുടെ ദൃശ്യങ്ങൾ കൈവശമുണ്ട് ആ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. ബാങ്ക് തിരിച്ചറിയൽ രേഖയോടൊപ്പം തിരിച്ചറിയൽ കാർഡും കൈവശം കരുതണമെന്ന ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തിയാണ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടത്തിയത്. അതിനാൽ കുറ്റക്കാർക്കെതിരെ അന്വഷണം നടത്തി നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും എ.തങ്കപ്പൻ ആവശ്യപ്പെട്ടു.
രാഷ്ട്രീയ ഒത്തുകളിയെന്ന്
ഇടതു-വലത് മുന്നണികളുടെ രാഷ്ട്രീയ ഒത്തുകളി അകത്തേത്തറ ബാങ്ക് വോട്ടർമാർ തിരിച്ചറിഞ്ഞതായി ബി.ജെ.പി മലമ്പുഴ മണ്ഡലം പ്രസിഡന്റ് ജി.സുജിത്ത് പ്രതിഷേധ യോഗത്തിൽ പറഞ്ഞു.
ബി.ജെ.പി മണ്ഡലം ജനറൽ പി.ഉണ്ണികൃഷ്ണൻ, ബി.ജെ.പി അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സോഹൻ, കെ.എസുധീർ, ജില്ലാ കമ്മിറ്റി അംഗം സുരേഷ് വർമ്മ, ജില്ലാ ഭാരവാഹികളായ അജയ് വർമ്മ,ഐശ്വര്യ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |