പത്തനംതിട്ട: ആരംഭിച്ചനാൾ മുതൽ കല്ലുകടി നേരിടുന്ന കെ സ്വിഫ്റ്റ് ബസിന് പുതിയ പൊല്ലാപ്പ്. ട്രിപ്പ് ആരംഭിക്കാൻ സമയമായിട്ടും ബസിലെ രണ്ട് ജീവനക്കാരും എത്താതിരുന്നതോടെ യാത്രക്കാർ വലഞ്ഞു. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ഡിപ്പോ അധികൃതർ ശ്രമിച്ചെങ്കിലും രണ്ട് പേരുടെയും ഫോണുകൾ സ്വിച്ച് ഓഫായത് പ്രതിസന്ധി വർദ്ധിപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പത്തനംതിട്ട ഡിപ്പോയിൽ നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന കെ സ്വിഫ്റ്റ് ബസിലെ യാത്രക്കാരാണ് കുടുങ്ങിയത്.
ബസിലെ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലുള്ള രണ്ട് കരാർ ജീവനക്കാരാണ് മുങ്ങിയത്. ബസിലെ യാത്രക്കാരെല്ലാം മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവരായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതായതോടെ ഇവർ ബഹളം വയ്ക്കുകയായിരുന്നു. ഡിപ്പോയിൽ നിന്ന് പുറപ്പെടേണ്ട മറ്റ് ബസുകൾ കൂടി യാത്രക്കാർ തടയാൻ തുടങ്ങിയതോടെ ഡിപ്പോ അധികൃതരും പ്രതിസന്ധിയിലായി. ഇതിനിടെ മറ്റ് കെ സ്വിഫ്റ്റ് ബസിലെ ജീവനക്കാരോട് ബസ് എടുക്കാമോ എന്ന് ചോദിച്ചെങ്കിലും ഇവരാരും തയ്യാറായില്ല. കെഎസ്ആർടിസിയിലെ ജീവനക്കാരുടെ സഹായം അഭ്യത്ഥിച്ചെങ്കിലും കെ സ്വിഫ്റ്റ് ഓടിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തം അല്ലെന്ന് പറഞ്ഞ് അവരും തടിയൂരി.
ഒടുവിൽ പത്തനാപുരം ഡിപ്പോയിൽ നിന്ന് രണ്ട് ജീവനക്കാർ എത്താം എന്ന് സമ്മതിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ബസ് ഒടുവിൽ പുറപ്പെട്ടത് രാത്രി ഒൻപതര മണിയോടെയാണ്. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാർഥികൾ ഉൾപ്പെടെ 25ഓളംപേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇതിനു പുറമേ മറ്റ് സ്റ്റാൻഡുകളിൽ സീറ്റ് ബുക്ക്‌ചെയ്ത് കാത്തു നിന്നവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |