ആലപ്പുഴ: അപ്രതീക്ഷിതമായി വന്നെത്തുന്ന വേനൽ മഴ ഉയർത്തുന്ന ആശങ്കയിൽ പൊള്ളുകയാണ് കുട്ടനാടൻ കർഷകർ. ഒന്നും രണ്ടുമല്ല ആയിരം ടൺ നെല്ലാണ് പാടത്ത് കെട്ടിക്കിടിക്കുന്നത്. മാസങ്ങളുടെ അദ്ധ്വാനം വെറുതെയാകുമോയെന്നതാണ് ഇവരുടെ ഭയം.
കൊയ്ത്ത് പൂർത്തീകരിച്ച പുഞ്ചകൃഷിയുടെ നെല്ലാണ് സംഭരണം ഇനിയും പൂർത്തിയാകാത്തതിനാൽ പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്നത്. മഴയത്ത് ഈ നെല്ല് കിളിർത്തിറങ്ങുമോ എന്ന ഭയത്തിലാണ് കർഷകർ. വിളവെടുപ്പ് പൂർത്തീകരിച്ച പാടശേഖരങ്ങളിലെ നെല്ല് സംഭരണം ഇഴഞ്ഞു നീങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. തകഴി, പുളിങ്കുന്ന്, കാവാലം, മാന്നാർ, ചമ്പക്കുളം, പഞ്ചായത്തുകളിലാണ് നെല്ല് സംഭരണം വൈകുന്നത്. മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതിനാലാണ് സംഭരണം തടസപ്പെട്ടത്. കുട്ടനാട് അപ്പർകുട്ടനാട് മേഖലയിൽ 1000ടൺ നെല്ലാണ് വിവിധ പാടശേഖരങ്ങളിൽ കെട്ടികിടക്കുന്നത്.
# കിഴിവ് വേണം 15കിലോ
കിഴിവിന്റെ പേരിൽ പുഞ്ചകൃഷിയുടെ നെല്ല് സംഭരണത്തിൽ മില്ലുകാർ കർഷകരെ പിഴിയുന്നുവെന്നാണ് ആക്ഷേപം. നൂറുകിലോ നെല്ല് സംഭരിക്കുമ്പോൾ പത്തു മുതൽ 15കിലോ വരെ കിഴിവ് നൽകണമെന്നാണ് സപ്‌ളൈകോ സംഭരണത്തിനായി നിയോഗിച്ച മില്ലുകാരുടെ ആവശ്യം. കോർപറേഷൻ ചുമതലപ്പെടുത്തിയ പാലക്കാട്, കാലടി എന്നിവടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യമില്ലുടമകളും ഏജന്റുമാരും ചേർന്നാണ് വിസമ്മതവുമായി രംഗത്തുള്ളത്. വേനൽ മഴമാറി കടുത്ത വെയിലുള്ളപ്പോൾ കൊയ്യുന്ന നെല്ലിനും മില്ലുകാർ കർഷകരിൽ നിന്ന് കിഴിവ് ഈടാക്കുകയാണ്. മുമ്പ് മുന്നു മുതൽ അഞ്ചുവരെ കിലോവരെ കിഴിവ് നൽകിയാണ് നെല്ല് സംഭരിച്ചത്. പാടശേഖരത്തിന്റെ മദ്ധ്യഭാഗത്ത് നെല്ല് കൂനകളായി കൂട്ടിയിട്ടിരിക്കുകയാണ്. ഏക്കറിന് 45,000 രൂപയാണ് ചെലവായത്. കഴിഞ്ഞ ദിവസം പാടശേഖരസമിതി അഞ്ചുകിലോ കിഴിവ് നൽകാമെന്ന് അറിയിച്ചെങ്കിലും മില്ലുകാർ വഴങ്ങിയില്ല. കാലാവസ്ഥാ വ്യതിയാനം ഭയന്ന് പല പാടശേഖരങ്ങളിലും കിഴിവിലെ ചൂഷണം നോക്കാതെ കർഷകർ മില്ലുടമകളുടെ തീരുമാനത്തിന് വഴങ്ങുകയാണ്.
# മില്ലുകാരുടെ വാദം
* കിഴിവ് നൽകിയില്ലെങ്കിൽ നെല്ല് സംഭരിക്കില്ല
* നെല്ല് പരിശോധിക്കുന്നത് മില്ലുകാരുടെ ഏജന്റുമാർ
* ഉണക്കില്ല, കറവൽ, കിഴിവ് വേണം
* മഴ വില്ലനാകുമെന്ന് ഭയന്ന് പലരും ഭീഷണിക്ക് വഴങ്ങും
* കിഴിവ് നൽകാത്തവരുടെ നെല്ല് ഒഴിവാക്കും
.............................
"നിലവിലെ പ്രതിസന്ധിയും തർക്കങ്ങളും പരിഹരിച്ച് സംഭരണം ആരംഭിച്ചു. വരും ദിവസങ്ങളിൽ സംഭരണം വേഗത്തിൽ പൂർത്തീകരിക്കും.
പാഡി ഓഫീസർ, കുട്ടനാട്
..............................
' കൊയ്തിട്ടിരിക്കുന്ന നെല്ല് അടിയന്തിരമായി സംഭരിക്കാൻ സപ്ലൈകോ നടപടി സ്വീകരിക്കണം. വേനൽമഴയിൽ നെല്ല് നശിക്കുമെന്നതിനാൽ മില്ലുകാർ ബോധപൂർവ്വം സംഭരണം വൈകിക്കുകയാണ്.
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ നാളികേര കർഷക ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |