അമ്പലപ്പുഴ: അപ്രതീക്ഷിത വേനൽമഴയിൽ ഉണ്ടായ വിളനാശം തിട്ടപ്പെടുത്തി കൃഷിക്കാർക്ക് ഉണ്ടായ യഥാർത്ഥ നഷ്ടം പരിഹരിച്ചു നൽകണമെന്നും നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യണമെന്നും കേരള സംസ്ഥാന നെല്ല് -നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
സർക്കാരിന്റെ നഷ്ടപരിഹാര കണക്കിൽ ന്യൂനതകൾ ഉണ്ടെന്നും വളരെ പരിമിതമായ തോതിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നതെന്നും നഷ്ടത്തിന്റെ യഥാർത്ഥ കണക്ക് തയ്യാറാക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇൻഷ്വറൻസ് ആനുകൂല്യം തയ്യാറാക്കുന്ന രീതി അടിമുടി മാറ്റണമെന്നും നഷ്ടം സംഭവിക്കുന്ന എല്ലാ കൃഷിക്കാരനും ലഭിക്കും വിധം ഇതിൽ പൊളിച്ചെഴുത്തു വേണം. ഈർപ്പത്തിന്റെ പേരിൽ മില്ലുടമകൾ അമിതമായി കിഴിവ് ആവശ്യപ്പെടുന്നതായും കിഴിവ് ലഭിക്കും വരെ നെല്ല് സംഭരിക്കാതെ മില്ലുകാർ കൃഷിക്കാരെ ദ്രോഹിക്കുന്നതായും പരാതി ഉയർന്നു.സർക്കാർ അടിയന്തരമായി ഇടപെട്ട് കിഴിവിന്റെ കാര്യത്തിൽ തീരുമാനം എടുത്ത് കെട്ടിക്കിടക്കുന്ന നെല്ല് നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് എട്ടുപറയിൽ , ജോർജ് തോമസ് പള്ളി പ്പുറം ,ഇ.ഷാബ്ദ്ദീൻ ,ജോമോൻ കുമരകം ,രാജൻ മേപ്രാൽ ,ഹക്കിം മുഹമ്മദ് ,പി.റ്റി.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |