തിരുവനന്തപുരം : ചേർത്തല എസ്.എച്ച് കോളേജ് ഓഫ് നഴ്സിംഗിനെതിരെ വിദ്യാർത്ഥിനികളുടെ ഗുരുതര പരാതിയെന്ന് നഴ്സിംഗ് കൗൺസിലിന്റെ റിപ്പോർട്ട്. അദ്ധ്യാപകരുടെ ചെരുപ്പും ആശുപത്രി ശുചിമുറിയും വൃത്തിയാക്കിക്കുന്നതായും ,വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീത മേരി ലൈംഗികാധക്ഷേപം
നടത്തുന്നതായും മൂന്നും നാലും വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ഗുരുതരസാഹചര്യം കണക്കിലെടുത്ത് നാളെ പി.ടി.എ യോഗം വിളിക്കണമെന്ന് നഴ്സിംഗ് കൗൺസിൽ നിർദ്ദേശിക്കുകയും ഇക്കാര്യം ആരോഗ്യസർവകലാശാലയെ അറിയിക്കുകയും ചെയ്തു. നഴ്സിംഗ് കൗൺസിലിന്റെയും ആരോഗ്യ സർവകലാശാലയുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന പി.ടി.എ യോഗത്തിന് ശേഷമാകും തുടർനടപടികൾ..
അടുത്തിനിടെ നഴ്സിംഗ് കോളേജിനോട് ചേർന്നുള്ള ആശുപത്രിയിൽ പ്രവസത്തിനായി എത്തിയ യുവതിയാണ് വിദ്യാർത്ഥിനികൾ ടോയ് ലറ്റും ചെരുപ്പുകളും കഴുകുന്നത് കണ്ടത്. ആസ്ട്രേലിയയിൽ നഴ്സായ യുവതി ഇതെല്ലാം ഫോണിൽ ചിത്രീകരിച്ച് നഴ്സിംഗ് കൗൺസിൽ പ്രതിനിധികൾക്ക് ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും കൈമാറി. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോളേജിലെത്തിയ നഴ്സിംഗ് കൗൺസിലിൽ നിന്നുള്ള മൂന്നംഗം അന്വേഷണ സംഘം വിദ്യാർത്ഥികളോട് കാര്യങ്ങൾ തിരക്കിയെങ്കിലും എല്ലായിടത്തും കാമറ സ്ഥാപിച്ചിരിക്കുന്നതിനാൽ എല്ലാവരും ഒഴിഞ്ഞുമാറി. കുറച്ച് സമയത്തിന് ശേഷം കുറച്ച് കുട്ടികൾ കൂട്ടമായി എത്തി ഒരു ക്ലാസ് മുറിയ്ക്ക് പുറകിൽ വട്ടം കൂടി നിന്ന് പരാതി പറയുകയായിരുന്നു. പ്രതികാര നടപടി ഭയന്നാണ് പ്രതികരിക്കാത്തതെന്നും വിദ്യാർത്ഥിനികൾ പറഞ്ഞു.
വിദ്യാർത്ഥിനികളുടെ
പ്രധാന പരാതികൾ
ഡോക്ടർമാരുടെ ചെരുപ്പും ആശുപത്രി ടോയ് ലറ്റും വൃത്തിയാക്കണം
വാർഡുകളുടെ ഉൾപ്പെടെ തറ തുടയ്ക്കണം .വാഷ് ബേസിനും കഴുകണം
രണ്ട് വിദ്യാർത്ഥിനികൾ ഒരുമിച്ച് നടന്നാൽ സ്വവർഗാനുരാഗികളെന്ന് വൈസ് പ്രിൻസിപ്പൽ ആരോപിക്കും. യൂണിഫോമിലെ ചുളിവിനെ പോലും ലൈംഗികമായി വ്യാഖ്യാനിക്കും.
കോളേജ് ഹോസ്റ്റലിൽ നിന്ന് വിദ്യാർത്ഥിനികളെ പുറത്തേക്കോ വീട്ടലേക്കോ വിടുന്നില്ല
മോശപ്പെട്ട ഭക്ഷണമാണ് നൽകുന്നത്.
ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥിനികളും പള്ളിയിൽ പോകണമെന്ന് നിർബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |