SignIn
Kerala Kaumudi Online
Thursday, 25 April 2024 3.54 PM IST

മണിമല, അച്ചൻകോവിൽ നദികളിലായി രണ്ട് കുട്ടികൾ അടക്കം നാല് പേർ മുങ്ങി മരിച്ചു

death

പത്തനംതിട്ട : മല്ലപ്പള്ളിയിൽ മണിമലയാറ്റിലും കൈപ്പട്ടൂരിൽ അച്ചൻകോവിലാറ്റിലുമായി രണ്ടു കുട്ടികൾ അടക്കം നാലു പേർ മുങ്ങി മരിച്ചു. തമിഴ്‌നാട് തിരുനെൽവേലിയിൽ നിന്ന് കൊടകരയിൽ താമസിക്കുന്ന ലക്ഷ്മണന്റെയും രാസാത്തിയുടെയും മകൻ കാർത്തിക് (16), തിരുനെൽവേലി പനവടലി സത്രം വീട്ടിൽ നിന്ന് കൊടുങ്ങല്ലൂരിൽ വന്നുതാമസിക്കുന്ന വെളിയപ്പന്റെയും കസ്തൂരിയുടെയും മകൻ ശബരിനാഥ് (15) എന്നിവരാണ് മണിമലയാറ്റിൽ മുങ്ങിമരിച്ചത്.

ഏനാത്ത് കടിക ഓലിക്കുളങ്ങര വിഷ്ണു ഭവനിൽ കെ.എൻ. വേണുവിന്റെ മകൻ വിശാഖ് (21), ഏഴംകുളം മാങ്കൂട്ടം ഈട്ടിമൂട് കുലശേരി ഉടയാനവിള വീട്ടിൽ വേണുവിന്റെ മകൻ സുധീഷ് (25) എന്നിവരാണ് കൈപ്പട്ടൂരിൽ അച്ചൻകോവിലാറ്റിലെ കോയിക്കൽ കടവിൽ മുങ്ങിമരിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു മല്ലപ്പളളിയിലെ അപകടം. മല്ലപ്പള്ളിയിൽ തേരടിയിൽ തമ്പിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സുബ്രഹ്മണ്യന്റെ അടുത്ത് മഞ്ഞൾനീരാട്ട് ചടങ്ങിന് കുടുംബത്തോടൊപ്പം എത്തിയതാണ് കാർത്തിക്കും ശബരിയും. ചടങ്ങിനുശേഷം മണിമലയാറ്റിലെ വടക്കൻകടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങുമ്പോൾ ഇരുവരും കയത്തിൽ അകപ്പെടുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ എത്തിയാണ് ഇരുവരെയും കരയ്ക്കെത്തിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കീഴ്‌വായ്പ്പൂര് പൊലീസ് മേൽനടപടി സ്വീകരിച്ചു.

കൊടകര ഗവൺമെന്റ് ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്. സഹോദരി: ധനുശ്രീ. ശബരിയുടെ സഹോദരൻ സത്യ.

സിനിമാതാരം പ്രശാന്ത് അലക്‌സാണ്ടർ കുടുംബസമേതം ടൗണിലേക്ക് വരുമ്പോഴാണ് അപകടം കണ്ടത്. കുടുംബാംഗങ്ങളെ ഇറക്കി നിറുത്തിയ ശേഷം തന്റെ വാഹനത്തിൽ പ്രശാന്ത് കാർത്തിക്കിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വൈകിട്ട് നാലേകാലോടെയാണ് വിശാഖും സുധീഷും അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ടത്. കൈപ്പട്ടൂർ പന്തളം റോഡരുകിൽ കുരിശടിക്ക് സമീപമുള്ള കോയിക്കൽ

കടവിലായിരുന്നു അപകടം. കൈപ്പട്ടൂർ സ്വദേശിയായ അഖിൽ എന്ന യുവാവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ആദ്യം വിശാഖ് ഒഴുക്കിൽപ്പെട്ടു. ഇതു കണ്ട് രക്ഷിക്കാൻ ചാടിയതാണ് സുധീഷ്. ഇവർ മുങ്ങിത്താഴുന്നത് കണ്ട് അഖിൽ നിലവിളിച്ചത് കേട്ട് തൊട്ടടുത്ത കടവിൽ കുളിച്ചുകൊണ്ടിരുന്ന സമീപവാസിയായ ഒരാൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവർ മുങ്ങിത്താഴുകയായിരുന്നു. ഫയർഫോഴ്‌സ് നടത്തിയ തെരച്ചിലിൽ ഉടൻ തന്നെ മൃതദേഹങ്ങൾ കണ്ടെത്തി. വിശാഖിന്റെ മാതാവ് സുശീല. സഹോദരൻ: വിഷ്ണു. സുധയാണ് സുധീഷിന്റെ മാതാവ്. സഹോദരി സുനിത. വിശാഖും സുധീഷും വയറിംഗ് തൊഴിലാളികളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.