കൊല്ലം: തുടർച്ചയായ മഴ തടസമുണ്ടാക്കിയില്ലെങ്കിൽ, കെ.എസ്.ആർ.ടി.സി ഡിപ്പോ മുതൽ ഓലയിൽക്കടവ് വരെയുള്ള ലിങ്ക് റോഡിന്റെ മൂന്നാംഘട്ട വികസനം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷ.
ഓവർബ്രിഡ്ജിന്റെ ടാറിംഗ്, പാലത്തിന്റെ കൈവരിയുടെ രണ്ടാംഘട്ട പെയിന്റിംഗ് എന്നിവ മാത്രമാണ് ബാക്കിയുള്ളത്. കരാർ കമ്പനിയുടെ പുനലൂരിലെ പ്ലാന്റിൽ നിന്നാണ് ടാർ എത്തിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട് ചില സങ്കേതിക തടസങ്ങൾ ഉള്ളതിനാലാണ് ടാറിംഗ് നീണ്ടത്. പ്രശ്നം പരിഹരിച്ചതിനാൽ രണ്ട് ദിവസത്തിനുള്ളിൽ ടാറിംഗ് ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. 2017 ഏപ്രിലിലാണ് നിർമ്മാണം ആരംഭിച്ചത്. കൊവിഡിനെ തുടർന്ന് ഏറെ നാൾ പണി മുടങ്ങിയിരുന്നു. ലോക്ക്ഡൗൺ ഇളവിൽ നിർമ്മാണത്തിന് അനുമതി ലഭിച്ചെങ്കിലും തൊഴിലാളികളെ കിട്ടാതെയായി. പിന്നീട് ഓക്സിജൻ ക്ഷാമവും നിർമ്മാണം സ്തംഭിപ്പിച്ചു.
തോപ്പിൽക്കടവിലേക്ക് നീട്ടിയേക്കും
നേരത്തെ നിശ്ചയിച്ച പോലെ ലിങ്ക് റോഡിന്റെ നാലാംഘട്ടം ഓലയിൽക്കടവിൽ നിന്നു തോപ്പിൽക്കടവിലേക്ക് തന്നെ നീട്ടാൻ എം. മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഇടപെടൽ നടക്കുന്നുണ്ട്. ഇടയ്ക്ക് ചില രാഷ്ട്രീയ നേതാക്കൾ നാലാംഘട്ടം തേവള്ളി മിൽമ കോമ്പൗണ്ടിന് സമീപം അവസാനിപ്പിക്കണമെന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരുന്നു.
മൂന്നാംഘട്ടം അവസാനിക്കുന്ന ഓലയിൽക്കടവിൽ നിന്നു കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനും രാമവർമ്മ ക്ലബ്ബിനും മുന്നിലേക്കുള്ള റോഡുകൾക്ക് പലേടത്തും കഷ്ടിച്ച് 3 മീറ്ററിൽ താഴെയാണ് വീതി. അതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാനാകില്ല. കളക്ടറേറ്റ്, ഹൈസ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലെ കുരുക്കിനും പരിഹാരമുണ്ടാകില്ല.
നേരിട്ടെത്താം
ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടിയാൽ വാഹനങ്ങൾക്ക് നേരിട്ട് ദേശീയപാതയിൽ പ്രവേശിക്കാം. വലിയ വാഹനങ്ങൾക്കും കടന്നുപോകാം. ഇതോടെ ചിന്നക്കട, താലൂക്ക് കച്ചേരി, കളക്ടറേറ്റ് എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നത്തിനും പരിഹാരമാകും. ഇപ്പോൾ അഷ്ടമുടിക്കായലിന്റെ നടുവിലാണ് മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഓവർബ്രിഡ്ജ് അവസാനിച്ചിരിക്കുന്നത്. ഇവിടെ നിന്നു ചെറിയ പാലം നിർമ്മിച്ചാണ് ഓലയിൽക്കടവുമായി ബന്ധിപ്പിച്ചത്.
ലിങ്ക് റോഡ് മൂന്നാംഘട്ടം നീളം: 1.4 കി.മീ
ഫ്ളൈ ഓവർ നീളം: 1100 മീറ്റർ
ചെലവ്: 103 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |