തികഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് റവന്യു വകുപ്പിന്റെ മുന്നേറ്റം. പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കേണ്ടി വരുന്ന വകുപ്പ് എന്നതാണ് പ്രസക്തി. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുക ഏറെ ശ്രമകരവുമാണ്. വകുപ്പിനും സർക്കാരിനും ഒരുപോലെ കീറാമുട്ടിയായിരുന്ന പ്രവർത്തനങ്ങൾ ഇപ്പോൾ വ്യക്തമായ ദിശാബോധത്തോടെ മുന്നോട്ടുപോകുന്നു. മന്ത്രി കെ.രാജന്റെ നേതൃപാടവമാണ് മുന്നേറ്റത്തിന്റെ വേഗം വർദ്ധിപ്പിക്കുന്നത്.
വസ്തുതരംമാറ്രവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന ഒന്നരലക്ഷത്തോളം അപേക്ഷകളായിരുന്നു റവന്യുവകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് നിന്നത്. കേരളകൗമുദി ഇക്കാര്യം അധികൃതശ്രദ്ധയിൽ കൊണ്ടുവന്നതിനെ തുടർന്ന് സമയബന്ധിതമായി അപേക്ഷകൾ തീർപ്പാക്കാൻ കൈക്കൊണ്ട നടപടിയാണ് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയം.
വസ്തു തരംമാറ്റം
വസ്തു തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ 990 താത്കാലിക തസ്തികകൾ സൃഷ്ടിച്ചു. നിയമന നടപടികൾ തുടങ്ങി. നവംബറിൽ അപേക്ഷതീർപ്പാക്കൽ പൂർത്തിയാക്കും. അപേക്ഷകളുടെ എണ്ണം കൂടുതലുള്ള 680 വില്ലേജുകളിൽ വാഹനസൗകര്യം ഏർപ്പെടുത്താനും ഐ.ടി അനുബന്ധ ഉപകരണങ്ങൾ വാങ്ങാനും ആറുകോടി രൂപയും അനുവദിച്ചു. അരലക്ഷത്തിലേറെ അപേക്ഷകൾ ഇതിനകം തീർപ്പാക്കി. ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ ജനുവരിയിൽ ഓൺലൈൻ വഴിയാക്കിയതാണ് മറ്റൊരു വലിയ നേട്ടം.
യൂണിക് തണ്ടപ്പേർ
സംസ്ഥാനത്തെ ഒരു പൗരന് ഒരു തണ്ടപ്പേർ എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന യൂണിക് തണ്ടപ്പേർ സംവിധാനത്തിന് കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഭൂപരിഷ്കരണം കഴിഞ്ഞാൽ കേരളചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന മഹത്തായ പദ്ധതിയാണിത്. ബിനാമി ഇടപാടുകൾ വഴിയുള്ള വസ്തു സമ്പാദനത്തിന് തടയിടാനും കണക്കിൽപ്പെടാത്ത വസ്തുക്കൾ കണ്ടെത്താനും സഹായകമാവും. ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
ഡിജിറ്റൽ റീസർവേ
കേരളത്തിൽ 1966 ലാണ് റീസർവേ തുടങ്ങിയതെങ്കിലും 911 വില്ലേജുകളിൽ മാത്രമാണ് നടപടികൾ പൂർത്തീകരിച്ചത്. ഇതിൽ 89 വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ ചെയ്തിട്ടുള്ളത്. എല്ലാ ഭൂരേഖകളും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ സർവേ ചെയ്ത 89 വില്ലേജുകളും നിലവിൽ ഡിജിറ്റൽ സർവേ പുരോഗമിക്കുന്ന 27 വില്ലേജുകളും ഒഴികെ ശേഷിക്കുന്ന 1550 വില്ലേജുകൾ ഡിജിറ്റൽ സർവേ ചെയ്യാനായി 807.98 കോടിയുടെ ബൃഹദ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആദ്യ ഘട്ടമായി 339.438 കോടി രൂപയുടെ ഭരണാനുമതിയും നല്കി.
എല്ലാവർക്കും ഭൂമി
കേരളത്തിലെ ഭൂരഹിത കുടുംബങ്ങളുടെ എണ്ണം 3,41,095 ആണ്. ഇത്രയും കുടുംബങ്ങൾക്ക് മൂന്ന് സെന്റ് ഭൂമി വീതമെങ്കിലും അനുവദിക്കാൻ ഏകദേശം 10,500 ഏക്കർ ഭൂമി ആവശ്യമാണ്. കേരളത്തിലെ വിവിധ ലാൻഡ് ബോർഡുകളിൽ പരിഗണനയിലിരിക്കുന്ന കേസുകൾ തീർപ്പാക്കിയാൽ 3,32,561 ഹെക്ടർ ഭൂമി (8,210.25 ഏക്കർ) വിതരണത്തിന് ലഭ്യമാകും. നിലവിൽ 656.77 ഹെക്ടർ ഭൂമി (1622.22) ഏക്കർ വിതരണം ചെയ്യാൻ തയ്യാറാക്കുന്നുമുണ്ട്. 77 താലൂക്ക് ലാന്റ് ബോർഡുകളിലുമായി നിലവിൽ 1298 മിച്ചഭൂമി കേസുകൾ നിലവിലുണ്ട്. ഈ കേസുകൾ കൂടി സമയബന്ധിതമായി തീർപ്പാക്കാനായാൽ കേരളത്തിലെ എല്ലാ ഭൂരഹിതർക്കും വിതരണം ചെയ്യാൻ ഭൂമി ലഭിക്കും.
നൂറ് ദിനം, 13,534 പട്ടയങ്ങൾ
എല്ലാ ഭൂമിക്കും രേഖ നൽകുന്നതിന്റെ ഭാഗമായി പട്ടയവിതരണം ഊർജ്ജിതപ്പെടുത്തുന്നു. ആദ്യ നൂറ് ദിനത്തിൽ ലക്ഷ്യമിട്ടത് 12,000 പട്ടയങ്ങളായിരുന്നെങ്കിലും ലക്ഷ്യം മറികടന്ന് 13,534 പട്ടയങ്ങൾ വിതരണം ചെയ്തു. പട്ടയവിതരണത്തിന് തടസമായി നിൽക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും ഓരോ വില്ലേജിലേയും ഭൂരഹിതരുടെ എണ്ണം, ഭൂമിയുടെ ലഭ്യത, പട്ടയ വിതരണത്തിനുള്ള തടസം എന്നിവ കണ്ടെത്തി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനുള്ള ഡാഷ്ബോർഡ് സജ്ജമായി വരുന്നു.
റവന്യു സെക്രട്ടേറിയറ്റ്
റവന്യു – സർവേ ഭവനനിർമ്മാണ ദുരന്തനിവാരണ വകുപ്പുകളിൽ നടപ്പിലാക്കേണ്ട പദ്ധതികൾ സംബന്ധിച്ച് ചർച്ചചെയ്യാനും പുതിയ ആശയങ്ങൾ രൂപീകരിക്കാനും എല്ലാ ബുധനാഴ്ചയും റവന്യുസെക്രട്ടേറിയറ്റ് യോഗം ചേരുന്നു.
റവന്യുവകുപ്പ് മന്ത്രി, റവന്യുവകുപ്പിലെ അഡി.ചീഫ് സെക്രട്ടറി, ലാൻഡ് റവന്യു കമ്മിഷണർ, ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിഷണർ, കെസ്നിക് ഡയറക്ടർ, ഐ.എൽ.ഡി.എം ഡയറക്ടർ, ഹൗസിംഗ് കമ്മിഷണർ, ലാന്റ് ബോർഡ് സെക്രട്ടറി, സർവേ ഡയറക്ടർ എന്നിവരടങ്ങുന്നതാണ് റവന്യു സെക്രട്ടേറിയറ്റ്. വകുപ്പുകളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി ഓരോ സെക്രട്ടേറിയറ്റിലും വിശകലനം ചെയ്യും.
വില്ലേജ് ഓഫീസുകൾ സ്മാർട്ടാവുന്നു
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുന്നതിന്റെ ഭാഗമായി 40 വില്ലേജ് ഓഫീസുകൾക്ക് കൂടി അനുമതി നൽകി. 31 വില്ലേജ് ഓഫീസുകൾ കൂടി അറ്റകുറ്റപണികൾ നടത്തി സ്മാർട്ട് നിലവാരത്തിലേക്ക് ഉയർത്താനും തുക അനുവദിച്ചിട്ടുണ്ട്. വില്ലേജ് ഓഫീസർ തസ്തികയിലേക്കും ഡെപ്യൂട്ടി തഹസിൽദാർ/ ജൂനിയർ സൂപ്രണ്ട് തസ്തികയിലേക്കുമുള്ള സ്ഥാനക്കയറ്റത്തിന് വില്ലേജ് സേവനം നിർബന്ധമാക്കിയുള്ള നിയമഭേദഗതി തയ്യാറായി. വില്ലേജ് ഓഫീസുകളിൽ വേണ്ടത്ര സേവനപരിചയമില്ലാത്ത ജീവനക്കാർ സ്ഥാനക്കയറ്റത്തിലൂടെ ഉയർന്ന തസ്തികയിലെത്തുമ്പോൾ അവർക്ക് രംഗത്തുള്ള പരിചയക്കുറവ് പരിഹരിക്കാനാണിത്.
വില്ലേജുതല ജനകീയ സമിതികൾ
ഭൂസംരക്ഷണ കാര്യത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താൻ പൊതുജനപങ്കാളിത്തത്തോടെ വില്ലേജുതല ജനകീയ സമിതികൾ രൂപീകരിക്കും. ഓരോ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് സമിതികൾ യോഗം ചേരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |