സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ റെയിൽവേ പണിമുടക്കിന്റെ (1974) ഓർമദിനമായിരുന്നു ഇന്നലെ. കോൺഗ്രസ് ഗവൺമെന്റ് തൊഴിലാളികളോട്, പ്രത്യേകിച്ചും റെയിൽവേ തൊഴിലാളികളോട് ശത്രുതാപരമായാണ് പെരുമാറിയത്. 1948, 1960 പണിമുടക്കുകളോട് മാത്രമല്ല 1968ലെ റെയിൽവേ അടക്കമുള്ള കേന്ദ്ര ഗവൺമെന്റ് ജീവനക്കാരുടെ ഒരു ദിവസത്തെ സൂചനാ പണിമുടക്കിനെ പോലും നിരോധിക്കുകയും പൊലീസിനെയും അർദ്ധസൈനിക വിഭാഗത്തെയും ഉപയോഗിച്ച് നിഷ്ഠൂരമായി അടിച്ചമർത്തുകയുമായിരുന്നു. അതോടൊപ്പം ഒന്നും രണ്ടും മൂന്നും ശമ്പള കമ്മിഷനുകളുടെ കടുത്ത അവഗണനയും അഭൂതപൂർവമായ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും തൊഴിലാളികളിൽ സമരോത്സുകുത വർദ്ധിപ്പിച്ചു.
1967ൽ ഫയർമാൻ കൗൺസിൽ തുടങ്ങിവച്ച ജോലിസമയം നിജപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള സമരത്തിൽ പിന്നീട് ഡ്രൈവർമാർ കൂടി പങ്കുചേർന്നു. സമരം അഖിലേന്ത്യാ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ റണ്ണിംഗ് സ്റ്റാഫ് പണിമുടക്ക് ആയി വികസിച്ചതും വിജയം വരിച്ചതും തൊഴിലാളികളിൽ ആത്മവിശ്വാസം വളർത്തി. തുടർന്ന് ഒട്ടേറെ കാറ്റഗറിക്കൽ സംഘടനകൾ രൂപം കൊള്ളുകയും കാറ്റഗറി അടിസ്ഥാനത്തിലും അല്ലാതെയുമുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ഒട്ടേറെ സമരങ്ങൾ പൊട്ടിപ്പുറപ്പെടുകയുമുണ്ടായി. 1970ൽ സി.ഐ.ടി.യു രൂപീകരിക്കപ്പെട്ടതും ഐക്യവും സമരവും എന്ന മുദ്രാവാക്യം ഉയർത്തപ്പെട്ടതും തൊഴിലാളികൾക്ക് ദിശാബോധം നൽകി. സി.ഐ.ടി.യു മുൻകൈയെടുത്ത് യു.സി.ടി.യു രൂപീകരിച്ചതും യു.സി.ടി.യുവിന്റെ ഭാഗമായിരുന്ന ജോർജ് ഫെർണാണ്ടസ് എ.ഐ.ആർ.എഫ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതും റെയിൽവേയിൽ ഐക്യത്തിനും സമരത്തിനുമുള്ള അന്തരീക്ഷം സൃഷ്ടിച്ചു. 1974 ഫെബ്രുവരി 27ന് ഡൽഹിയിൽ ചേർന്ന 125-ഓളം സംഘടനകൾ ചേർന്ന് മേയ് എട്ട് മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിക്കാനും ഇടയായ സാഹചര്യമിതാണ്.
ESMA ഉപയോഗിച്ച് സമരം നിരോധിക്കുകയും തുടർ ചർച്ചയ്ക്കെത്തിയ നേതാക്കളെയും രാജ്യമാകെ ആയിരക്കണക്കിന് പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കിയും സമരത്തെ നിഷ്ഠൂരമായി അടിച്ചമർത്താനാണ് ഗവൺമെന്റ് തുനിഞ്ഞത്. മേയ് 28 വരെ സമരം ശക്തമായി തുടർന്നു. പിന്നീട് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയും ചരിത്രത്തിലെ കറുത്ത ഏടായി എന്നെന്നും നിലനിൽക്കും. സമരം അടിച്ചമർത്തപ്പെട്ടെങ്കിലും റെയിൽവേ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ സമൂലമായ മാറ്റം കൊണ്ടുവരാൻ സമരം ഇടയാക്കി. ബോണസ് അനുവദിക്കപ്പെട്ടു. തുടർന്നുള്ള ശമ്പള കമ്മിഷനുകൾ മെച്ചപ്പെട്ട ശമ്പള പരിഷ്കരണം ലഭ്യമാക്കി. ഉദാരവത്കൃത പെൻഷൻ നടപ്പാക്കപ്പെട്ടു.
പ്രസ്തുത സമരത്തിന്റെ ഓർമ്മ സ്വകാര്യവത്കരണത്തിനെതിരെയും ആളെക്കുറയ്ക്കലിനും കോൺട്രാക്ടർവത്കരണത്തിനെതിരെയും ഇ - പാസിന്റെ പേരിൽ യാത്രാസൗജന്യങ്ങൾ ഇല്ലാതാക്കുന്നതിനെതിരെയും റെയിൽവേ സ്റ്റേഷനുകൾ, റെയിൽവേ പാളങ്ങൾ, കൊങ്കൺ റെയിൽവേ, freight കോറിഡോർ എന്നിവ വിൽക്കുന്നതിനെതിരെയും സമരസജ്ജരായ തൊഴിലാളികൾക്കും സംഘടനകൾക്കും ആത്മവിശ്വാസവും പ്രചോദനവും നൽകുക മാത്രമല്ല അക്ഷയമായ ഉൗർജ്ജസ്രോതസായി കൂടി വർത്തിക്കുമെന്ന് തീർച്ച.
ദക്ഷിണ റെയിൽവേ എംപ്ളോയീസ് യൂണിയൻ
(സി.ഐ.ടി.യു) ജോയിന്റ് ജനറൽ
സെക്രട്ടറിയാണ് ലേഖകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |