തൃശൂർ: പൂരനഗരിക്ക് വർണക്കാഴ്ചകളൊരുക്കി ചമയ പ്രദർശനത്തിന് തുടക്കം. പൂരനാളിൽ ഭഗവതിമാരുടെ തിടമ്പേറ്റാനുള്ള കോലം, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, വിവിധ വർണങ്ങളിലുള്ള പട്ടുകുടകൾ, ആനകളുടെ ആടായാഭരണങ്ങൾ എന്നിവയ്ക്ക് പുറമെ സ്‌പെഷ്യൽ കുടകളും ഇരുവിഭാഗവും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
തിരുവമ്പാടിയിൽ ദൈവങ്ങളുടെ രൂപങ്ങളും തിരുപ്പതി വെങ്കിടേശ്വര മൂർത്തിയുടെ മാതൃകയും ആകർഷണീയമാണ്. നൂറിലേറെ വിവിധ വർണളിലുള്ള കുടകളും പതിനഞ്ച് സെറ്റ് ആലവട്ടവും വെഞ്ചാമരവും കൗതുകക്കാഴ്ചയാകുന്നു. പാറമേക്കാവിൽ ദേശീയത വിളിച്ചോതുന്ന മഹാരഥൻമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത കുടകൾ വേറിട്ട കാഴ്ചയാണ്.
കൂടാതെ വർണക്കുടകളും സ്പെഷ്യൽ കുടകളും ആസ്വാദകരെ ആകർഷിക്കുന്നു. ചമയപ്പുരയിൽ നിന്ന് ചമയപ്രദർശനത്തിന് മുഴുവൻ പുറത്തെടുത്തിട്ടില്ല. പൂരം നാളിലെ സായം സന്ധ്യയിൽ വർണ്ണങ്ങളുടെ നീരാട്ട് നടക്കുന്ന കുടമാറ്റത്തിലെ സ്‌പെഷ്യൽ കുടകൾ കാണാമറയത്താണ്. അന്ന് മാത്രമെ ഇരുവിഭാഗവും അത് പുറത്തെടുക്കൂ. ഇരുവിഭാഗവും മത്സരിച്ച് ഉയർത്തുന്ന കുടമാറ്റമാണ് തൃശൂർ പൂരത്തിലെ മാസ്റ്റർ പീസ്.
ഇന്നലെ രാവിലെ ആരംഭിച്ച പ്രദർശനം കാണാൻ ആയിരങ്ങളാണ് എത്തിച്ചേരുന്നത്. തിങ്കളാഴ്ച അർദ്ധരാത്രി വരെയാണ് ചമയ പ്രദർശനം. തിരുമ്പാടി വിഭാഗം കൗസ്തുഭം ഹാളിലും പാറമേക്കാവ് അഗ്രശാലയിലുമാണ് വർണ്ണങ്ങളുടെ സമന്വയം ഒരുക്കിയിക്കുന്നത്. തിരുവമ്പാടി ചമയ പ്രദർശനം മന്ത്രി കെ. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. രാജൻ, മേയർ എം.കെ. വർഗീസ്, പി. ബാലചന്ദ്രൻ എം.എൽ.എ, കൗൺസിലർ പൂർണ്ണിമ സുരേഷ്, ദേവസ്വം ഭാരാവാഹികളായ പി. രാധകൃഷ്ണൻ, സി. വിജയൻ, രവി മേനോൻ, എം. ജയചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
സുരേഷ് ഗോപിയാണ് പാറമേക്കാവിന്റെ ചമയ പ്രദർശനത്തിന് തിരിതെളിച്ചത്. പി. ബാലചന്ദ്രൻ എം.എൽ.എ, ഫാ. സന്തോഷ്, ദേവസ്വം പ്രസിഡന്റ് സതീഷ് മേനോൻ, ജി. രാജേഷ്, എ.സി.പി വി.കെ. രാജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |