ന്യൂഡൽഹി: ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താനുള്ള പാകിസ്ഥാന്റെ ശ്രമം ബി എസ് എഫ് തകർത്തു. പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പ്രത്യക്ഷപ്പെട്ട ഡ്രോൺ അതിർത്തി രക്ഷാ സൈന്യം വെടിവച്ചിടുകയായിരുന്നു. ഒമ്പത് പാക്കറ്റുകളിലായി പത്തുകിലോയോളം ഹെറോയിനാണ് ഇതിൽ അടക്കം ചെയ്തിരുന്നത്. പ്രദേശത്തെ ആളൊഴിഞ്ഞ പാടങ്ങളിൽ മയക്കുമരുന്ന് നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് കരുതുന്നത്. പ്രദേശത്ത് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. പുലർച്ചെയോടെയാണ് ഡ്രോൺ ബി എസ് എഫിന്റെ ശ്രദ്ധയിൽപെട്ടത്. ഈയാഴ്ച സൈന്യം വെടിവച്ചിടുന്ന രണ്ടാമത്തെ ഡ്രോൺ ആണ് ഇന്നത്തേത്. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജമ്മുവിലെ സാംബ ജില്ലയിൽ അതിർത്തിക്കപ്പുറത്തുനിന്നുള്ള തുരങ്കം കണ്ടെത്തിയതിന് തൊട്ടുപിന്നാലെയുണ്ടായ സംഭവമായതിനാൽ സൈന്യം അതീവജാഗ്രതയിലാണ്. കഴിഞ്ഞദിവസം ഹിമാചൽ പ്രദേശിലെ നിയമസഭാ ഗേറ്റിൽ ഖാലിസ്ഥാൻ പതാകകൾ കണ്ടെത്തിയിരുന്നു. ഇതും അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
സാംബജില്ലയിൽ തുരങ്കം നിർമ്മിച്ചത് അമർനാഥ് തീർത്ഥയാത്ര തടസപ്പെടുത്തുന്നതിന് വേണ്ടിയാണെന്നാണ് കരുതുന്നത്. ഇന്ത്യൻ ഔട്ട്പോസ്റ്റായ ചക് ഫക്വിറയിൽ നിന്ന് 300 മീറ്ററും അവസാനത്തെ ഇന്ത്യൻ ഗ്രാമത്തിൽ നിന്ന് 700 മീറ്ററും അകലെയായിരുന്നു ഇത്. 150 മീറ്റർ നീളമുള്ള തുരങ്കത്തിന്റെ 2 അടി വീതിയുള്ള പ്രവേശനകവാടം ബലപ്പെടുത്താൻ 21 മണൽച്ചാക്കുകളും ഉപയോഗിച്ചിരുന്നു.
ജമ്മുവിലെ വ്യോമസേനാ സ്‌റ്റേഷനില്‍ ഡ്രോണുപയോഗിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയതോടെ ഇന്ത്യൻ സൈന്യം ഡ്രോൺ ഉപയോഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു.ഇതിനൊപ്പം പാകിസ്ഥാന് ശക്തമായ ഭാഷയിൽ താക്കീതും നൽകിയിരുന്നു. അതിനുശേഷം ഡ്രോൺ സാന്നിദ്ധ്യം അതിർത്തിയിൽ കുറവായിരുന്നു. ഡ്രോൺ ഉപയോഗത്തിന് കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |