കോട്ടയം. വാഹനവിപണിയിലെ ഉണർവ് റബർ മേഖലയ്ക്ക് ആശ്വാസം പകരുന്നു. കൊവിഡിലെ തളർച്ചയ്ക്ക് ശേഷം വാഹന വിൽപ്പന കൂടിയതോടെ ഷീറ്റ് കൂടുതലായി വേണ്ടിവരുമെന്ന കണക്കുകൂട്ടലിൽ ടയർ കമ്പനികൾ ഡിമാൻഡ് ഉയർത്തിയതോടെ റബർവിലയും ഉയർന്നുതുടങ്ങി. കിലോയ്ക്ക് 160- 170 രൂപയിൽ നിന്ന റബർവില 173ലേക്ക് കയറി. ടയർ കമ്പനികളുടെ ആവശ്യം കൂടുന്നതനുസരിച്ച് വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ .
യുക്രെയിൻ യുദ്ധം അവസാനിക്കാത്തതിനാൽ അന്താരാഷ്ട്ര വിപണി തകർച്ചയിലാണ് . റബർ ഇറക്കുമതി സാഹചര്യവും ഇല്ലാതായതോടെ ആഭ്യന്തരവിപണിയെ കമ്പനികൾക്ക് കൂടുതൽ ആശ്രയിക്കേണ്ടി വന്നു. 180 വരെ കുതിച്ചുയർന്ന ശേഷം 170ലേക്ക് നിലം പൊത്തിയ വിലയാണ് 175ലേക്ക് അടുത്തത്. ഉത്പാദന കുറവും ഉയർന്ന ഡിമാൻഡും കാരണം റെക്കാഡ് വിലയായ 180ൽ തൊടുമെന്ന പ്രതീക്ഷയിലാണ് വിപണി. എന്നാൽ വില കുതിച്ചുയരാതിരിക്കാൻ വിപണിയിലുള്ള റബർ മുഴുവൻ സ്റ്റോക്ക് ചെയ്യാനുള്ള ശ്രമവും വൻകിട ടയർ കമ്പനികൾ നടത്തുന്നുണ്ട്.
കടുത്ത വേനലിൽ ടാപ്പിംഗ് കുറഞ്ഞതോടെ ആവശ്യത്തിന് ഷീറ്റ് വിപണിയിൽ എത്തുന്നില്ല. വേനൽമഴ കനത്തതും റെയിൻഗാർഡ് ഘടിപ്പിക്കുന്നതിനുള്ള മുടക്കുമുതൽ അനുസരിച്ച് ഉയർന്ന വില ലഭിക്കാത്തതും കർഷകരെ ടാപ്പിംഗിൽ നിന്ന് അകറ്റുന്നു. വ്യാപാരികളുടെ കൈവശമുള്ള കരുതൽ ശേഖരം കുറഞ്ഞതും ഡിമാൻഡ് കൂടിയതുമാണ് വില ഉയരാൻ കാരണം.
ഇ ട്രേഡിംഗ് പ്ലാറ്റ് ഫോമുമായി റബർ ബോർഡ്.
കർഷകർക്കും വ്യാപാരികൾക്കും സഹായകമായി റബർ ബോർഡിന്റെ മേൽനോട്ടത്തിൽ റബർ വിൽക്കാനും വാങ്ങാനുമുള്ള ഇ ട്രേഡിംഗ് പ്ലാറ്റ് ഫോം വരുന്നു . ഇടനിലക്കാരില്ലാതെ റബർ വിൽക്കാനും വാങ്ങാനും കഴിയുന്നതിന് പുറമേ കുറഞ്ഞ കാലയളവിലേക്ക് വായ്പയും ലഭ്യമാക്കുന്ന ഇ പ്ലാറ്റ് ഫോം ഈ മാസം 17ന് പ്രവർത്തനമാരംഭിക്കും.
റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ പറയുന്നു.
12 ലക്ഷം ചെറുകിട റബർ കർഷകരെയും ഇ പ്ലാറ്റ് ഫോമിൽ എത്തിക്കുകയാണ് ലക്ഷ്യം. റബർ ഉത്പാദക സംഘം വഴിയാണ് രജിസ്ട്രേഷൻ. ലൈസൻസുള്ള വിൽപ്പനക്കാർക്ക് അതുപയോഗിച്ച് രജിസ്റ്റർ ചെയ്യാം. വ്യാപാരികളും കർഷകരും ഒന്നിക്കുന്ന ഇ പ്ലാറ്റ് ഫോം റബർ മേഖലയ്ക്ക് ഗുണകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |