വാഷിംഗ്ടൺ : മരണത്തെക്കുറിച്ച് ഏറെ നിഗൂഢതകൾ നിറഞ്ഞ ട്വീറ്റുമായി ടെസ്ല സി.ഇ.ഒ എലോൺ മസ്‌ക്. ദുരൂഹ സാഹചര്യങ്ങളിൽ ഞാൻ മരിക്കുകയാണെങ്കിൽ, നിങ്ങളെ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു ഇന്നലെ രാവിലെ മസ്‌ക് ട്വിറ്റ് ചെയ്തത്. ഈ ട്വിറ്റിന് ഒരു മണിക്കൂർ മുമ്പ് ഒരു റഷ്യൻ ഉദ്യോഗസ്ഥന്റെ പോസ്റ്റും മസ്‌ക് ട്വിറ്ററിൽ പങ്കുവച്ചിരുന്നു. യുക്രെയിൻ സേനയ്ക്ക് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന്റെ സേവനങ്ങളിലൂടെ സൈനിക ആശയവിനിമയ ഉപകരണങ്ങൾ നൽകിയതിന് അദ്ദേഹത്തെ വിമർശിക്കുന്ന പോസ്റ്റായിരുന്നു അത്. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ നിന്നാണ് ഇവ യുക്രെയ്നിൽ എത്തിച്ചതെന്നും ഇതിൽ ആരോപിക്കുന്നുണ്ട്.
ഫെബ്രുവരിയിൽ മസ്‌കിന്റെ കമ്പനിയായ സ്‌പേസ് എക്സിന്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ്, ബ്രോഡ്ബാൻഡ് സേവനം യുക്രയിനിൽ ആരംഭിച്ചിരുന്നു. ഇതോടെ മസ്കിന് റഷ്യയുടെ വധ ഭീഷണിയുണ്ടോയെന്ന അഭ്യൂഹങ്ങളിലേക്കും ചർച്ചകൾ നീളുന്നുണ്ട്. ഇതോടെ മസ്‌കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം മരണത്തെക്കുറിച്ചുള്ള ട്വീറ്റിനെ തമാശയായ കാണുന്നവരും കുറവല്ല. മസ്‌ക് മദ്യപിച്ചിട്ടുണ്ടോ എന്നും അടയ്ക്കേണ്ട വലിയ നികുതി മൂലം മാനസിക പ്രശ്നം നേരിടുന്നുണ്ടോയെന്ന തരത്തിലുള്ള കമന്റുകളും ട്വീറ്റ് ചെയ്യുന്നവരുമുണ്ട്. 44 ബില്യൺ ഡോളറിന് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റർ വാങ്ങാൻ തീരുമാനിച്ച മസ്ക് നിലവിൽ ട്വിറ്ററിനുള്ള പല നിയന്ത്രണങ്ങളും നീക്കുന്നതിന് ഉൾപ്പെടെയുള്ള നടപടി മസ്‌ക് സ്വീകരിക്കുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |