തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടന്നിരുന്ന ഫുട്‌ബോൾ ടൂർണമെന്റിൽ കോഴിക്കോട് ചാമ്പ്യന്മാർ. പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ തൃശൂരിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് കിരീടം നേടിയത്.
മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചതിനെത്തുടർന്ന് ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിക്കുകയായിരുന്നു. കോഴിക്കോടിനു വേണ്ടി ദിൽഷാദും നബീലും നന്ദു കൃഷ്ണനും ലക്ഷ്യം കണ്ടപ്പോൾ തൃശൂരിന്റെ എൻ.ടി. ബേസിലിന്റെ കിക്ക് മാത്രമാണ് വലയിലെത്തിയത്. അക്ഷയ് സുധീഷിന്റെയും വി.പി. രജനീഷിന്റെയും കിക്ക് പുറത്തേക്കു പോപ്പോൾ റിസ്വാൻ ഷൗക്കത്തിന്റെ കിക്ക് കോഴിക്കോടിന്റെ ഗോൾ കീപ്പർ അൻസിഫ് തടഞ്ഞിട്ടു.
അൻസിഫ് തന്നെയാണ് ഫൈനൽ മത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ച്. അഞ്ച് ഗോളുകൾ നേടിയ മലപ്പുറത്തിന്റെ മുഹമ്മദ് അൻജലാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ. പത്തനംതിട്ടയുടെ പ്രണവാണ് മികച്ച ഗോൾകീപ്പർ. തൃശൂരിന്റെ പ്രതിരോധ താരം അഹമ്മദ് സ്വബീഹ് മികച്ച ഡിഫൻഡറായി തെരഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്റെ ഇ.കെ.ഹാരിസാണ് മികച്ച മിഡ്ഫീൽഡർ. ടൂർണമെന്റിലെ ഏറ്റവും മികച്ച മുന്നേറ്റനിര കളിക്കാരനുള്ള പുരസ്‌കാരം കോഴിക്കോടിന്റെ ജസീൽ സ്വന്തമാക്കി. കാസർഗോഡിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കു പരാജയപ്പെടുത്തി മലപ്പുറം ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |