ന്യൂഡൽഹി: ഷഹീൻബാഗിൽ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനെതിരെ സി.പി.എം നൽകിയ ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കോടതിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള വേദിയാക്കി മാറ്റരുതെന്ന് ജസ്റ്റിസ് എൽ. നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കൈയേറ്റം ഒഴിപ്പിക്കുന്നതിനെതിരെ സി.പി.എം എന്തിനാണ് ഹർജി നൽകുന്നതെന്ന് അതിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥിനോട് ജസ്റ്റിസ് നാഗേശ്വരറാവു ചോദിച്ചു. ഷെഹീൻബാഗിലെ ഒഴിപ്പിക്കപ്പെടുന്ന ഒരു വ്യക്തി ഹർജി നൽകിയാൽ മനസ്സിലാക്കാം. ഇത്തരത്തിൽ ഒരാളും കോടതിയെ സമീപിച്ചിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടി നിർദ്ദേശിച്ചതുകൊണ്ട് മാത്രം കേസിൽ ഇടപെടാനാകില്ല. അനധികൃതമെങ്കിൽ കൈയേറ്റം നീക്കം ചെയ്യാം. എല്ലാ ഒഴിപ്പിക്കലും തടയാനാകില്ല. ഇത്തരം ആവശ്യങ്ങളുയായി നേരിട്ട് സുപ്രീം കോടതിയിലേക്ക് വരരുത്. സി.പി.എമ്മിനോടും മറ്റ് ഹർജിക്കാരോടും ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു. തുടർന്ന് സി.പി.എം ഹർജി പിൻവലിച്ചു.
സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ പറയുന്നതുപോലെ അനധികൃത കൈയേറ്റങ്ങളല്ല ഷെഹീൻബാഗിലേതെന്നാണ് സി.പി.എം നൽകിയ ഹർജിയിൽ വ്യക്തമാക്കിയത്. പൊതു താത്പര്യം മുൻനിറുത്തിയാണ് ഹർജി നൽകിയതെന്നും പാർട്ടി താത്പര്യമല്ലെന്നും സുരേന്ദ്രനാഥ് വാദിച്ചു. രണ്ടാമത്തെ ഹർജി വഴിയോരക്കച്ചവടക്കാരുടെ സംഘടനയുടെതാണ്.
കച്ചവടക്കാർ കൈയേറ്റം നടത്തിയാൽ നീക്കം ചെയ്യും. അധികാരികൾ നിയമം ലംഘിച്ചിട്ടുണ്ടെങ്കൽ ഹൈക്കോടതിയെ സമീപിക്കുക. ജസ്റ്റിസ് റാവു വ്യക്തമാക്കി. ഒഴിപ്പിക്കുന്നതിനുമുമ്പ് നിങ്ങൾ എന്താണ് നോട്ടീസ് നൽകാത്തതെന്ന് കോടതി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചോദിച്ചു. മുനിസിപ്പൽ കോർപ്പറേഷൻ നിയമമനുസരിച്ച് പൊതുവഴികളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകേണ്ടതില്ലെന്ന് എസ്.ജി. തുഷാർ മേത്ത പറഞ്ഞു. രാഷ്ട്രീയ പ്രചാരണത്തിനായി വസ്തുതകൾ തെറ്റായാണ് ചിത്രീകരിക്കുന്നത്. റസിഡന്റ്സ് അസോസിയേഷനുകളുടെ പരാതിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി.
ഷഹീൻബാഗിൽ പ്രതിഷേധം,
ബുൾഡോസർ പിൻവാങ്ങി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിലൂടെ ശ്രദ്ധേയമായ തെക്കൻ ഡൽഹിയിലെ ഷഹീൻബാഗിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ സൗത്ത് മുസിനിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ പൊലീസ് അകമ്പടിയോടെ ബുൾഡോസറുമായി നടത്തിയ നീക്കം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിറുത്തിവച്ചു. വടക്കൻ ഡൽഹിയിലെ ജഹാംഗീർ പുരിയിൽ രണ്ടാഴ്ച മുമ്പ് നടന്ന വിവാദ ഒഴിപ്പിക്കലിനുശേഷവും സൗത്ത് മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസങ്ങളിൽ അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടി തുടർന്നിരുന്നു. ഷഹീൻബാഗിനു സമീപം ന്യൂ ഫ്രണ്ട്സ് കോളനിയിൽ ഇന്ന് ഒഴിപ്പിക്കൽ തുടരുമെന്ന് സൗത്ത് മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.
ഇന്നലെ രാവിലെ 10ന് വൻ പൊലീസ് സന്നാഹത്തോടെയാണ് കൈയേറ്റങ്ങൾ പൊളിക്കാൻ എത്തിയത്. ഇതോടെ പ്രദേശവാസികൾ തടിച്ചുകൂടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനിടെ എത്തിയ ഒാഖ്ലയിലെ ആംആദ്മി പാർട്ടി എം.എൽ.എ അമാനത്തുള്ളാ ഖാന്റെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രദേശ വാസികൾ ഒഴിപ്പിക്കലിനായി കൊണ്ടുവന്ന ബുൾഡോഡറിനു മുന്നിൽ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രദേശത്തെ എല്ലാ കൈയേറ്റങ്ങളും നേരത്തെ തന്നെ നീക്കം ചെയ്തതാണെന്നും അധികൃതരുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അമാനത്തുള്ള പറഞ്ഞു. പള്ളിയുടെ മുന്നിൽ നിർമ്മിച്ച ടോയ്ലെറ്റുകളും മറ്റും ജനങ്ങൾ തന്റെ നിർദ്ദേശ പ്രകാരം നീക്കം ചെയ്തതാണ്. ഇപ്പോൾ കൈയേറ്റങ്ങളൊന്നുമില്ല. ഉണ്ടെങ്കിൽ അതു കാണിച്ചു തന്നാൽ താൻ നീക്കം ചെയ്യും. കൃത്യ നിർവഹണം തടസപ്പെടുത്തിയെന്ന് പറഞ്ഞ് പ്രദേശത്തെ അന്തരീക്ഷം മോശമാക്കാനാണ് മുനിസിപ്പൽ അധികൃതരുടെ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് മുനിസിപ്പൽ അധികൃതർ എം.എൽ.എയ്ക്കൊപ്പം പരിശോധന നടത്തിയശേഷം ചില കൈയേറ്റങ്ങൾ പൊളിച്ചു. ആംആദ്മി-കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ അണിചേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |