SignIn
Kerala Kaumudi Online
Thursday, 25 April 2024 6.58 PM IST

ഗ്യാസില്ലാതെ നാരായണന്റെ ഹോട്ടൽ : വിറകടുപ്പിൽ വേവും രുചി വൈവിദ്ധ്യം

food
വിറകടുപ്പിനരികെ നാരായണൻ

കണ്ണൂർ: പാചകവാതക സിലിണ്ടറിന്റെ വില എത്ര തന്നെ കൂടിയാലും തളിപ്പറമ്പ് തൃച്ചംബരത്തെ നിതിൻ ഹോട്ടലുടമ ടി.വി. നാരായണൻ കുലുങ്ങില്ല. ഇക്കാര്യത്തിൽ സാധാരണ ഹോട്ടൽ വ്യവസായിയുടെ അങ്കലാപ്പൊന്നും അദ്ദേഹത്തിനില്ല. വിറകടുപ്പിൽ വേവിച്ചെടുക്കുന്ന വിഭവങ്ങളുടെ തനതുരുചിയാണ് ഈ ഹോട്ടലുടമയ്ക്ക് വേറിട്ടുനിൽക്കാനുള്ള പ്രേരണയായത് .

കണ്ണൂർ -തളിപ്പറമ്പ് ദേശീയപാതയോരത്ത് തൃച്ചംബരം പെട്രോൾപമ്പിന് സമീപത്തെ നിതിൻ ഹോട്ടലിൽ ചോറു മുതൽ എല്ലാ വിഭവങ്ങളും വിറകടുപ്പിലാണ് പാചകം ചെയ്യുന്നത്. മട്ടൻ, ചിക്കൻ, ബീഫ്, അയക്കൂറ, കല്ലുമ്മക്കായ, ആവോലി എന്നിവ വിറകടുപ്പിൽ ശുദ്ധമായ വെളിച്ചെണ്ണയിലാണ് വറുത്തെടുക്കുന്നത്. മത്സ്യ, മാംസ വിഭവങ്ങൾ തന്നെ പതിനഞ്ചോളം വരും.

ഉച്ചയ്ക്ക് പന്ത്രണ്ടു മുതൽ വൈകിട്ട് നാല് വരെ നീളും ഭക്ഷണം കഴിക്കാനെത്തുന്നവരുടെ തിരക്കാണ് ഈ ഹോട്ടലിൽ. രാവിലെ ആറ് മണിക്കാണ് അടുക്കള ഉണരുന്നത്. വിറകടുപ്പായതിനാൽ പാചകത്തിന് കൂടുതൽ സമയം വേണമെന്നതാണ് പരിമിതി. നാരായണന്റെ ഭാര്യ ശ്രീലതയും ബി.സി.എ കഴിഞ്ഞ മകൻ നിതിനുമാണ് അടുപ്പ് കത്തിക്കുന്നത്. ആറ് അടുപ്പുകളാണ് ഹോട്ടലിലുള്ളത്. വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ ഒന്നിന് 2300 രൂപയോളം വരും വില. ശരാശരി ഉപയോഗത്തിന് ഒരു ദിവസം രണ്ട് സിലിണ്ടറെങ്കിലും വേണം. എന്നാൽ ഇതിന്റെ നാലിലൊന്ന് ചിലവ് പോലും നാരായണന് വരില്ല. ചിലവ് മാത്രമല്ല, തയ്യാറാക്കുന്ന വിഭവങ്ങളുടെ രുചിയിലും ഒരു തനതു ടച്ച്.

തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശിയായ നാരായണൻ 33 വർഷമായി ഹോട്ടൽ നടത്തുന്നു. ഇന്നുവരെ വിറക് വിട്ടൊരു പാചകമില്ല. ഹോട്ടലിലെത്തുന്നവർക്കും വിറകടുപ്പിലെ രുചിയാണ് ഇഷ്ടം. വിറകടുപ്പിൽ മൺചട്ടിയിൽ പാചകം ചെയ്ത് വിളമ്പുന്നതിന്റെ രുചിയാണ് ഈ ഹോട്ടലിൽ കാണുന്ന വലിയ തിരക്കിന് പിന്നിൽ. ഗ്യാസും മറ്റു ആധുനിക പാചക യന്ത്രങ്ങളും വന്നിട്ടും വിറകിനോടുള്ള ഭ്രമം നാരായണൻ കൈവിട്ടില്ല. തളിപ്പറമ്പിന്റെ മലയോര മേഖലയിൽ നിന്നും മറ്റുമാണ് വിറകെത്തിക്കുന്നത്. മഴക്കാലത്ത്കത്തിച്ചെടുക്കാൻ പ്രയാസമേറും. എന്നാലും പാചകവാതകത്തെ ആശ്രയിക്കാൻ നാരായണൻ തയ്യാറല്ല.ആ സമയത്തും മെനുവിൽ മാറ്റംവരാറില്ല ഈ ഹോട്ടലിൽ. ദേശീയപാതയിലൂടെ യാത്ര ചെയ്യുന്ന രാഷ്ട്രീയക്കാർ മുതൽ ഐ.ടി പ്രൊഫഷണലുകൾ വരെ നാരായണന്റെ വിറകടുപ്പിൽ വേവിച്ചെടുത്ത വിഭവങ്ങൾ ആസ്വദിച്ചുകഴിക്കാൻ എത്തുന്നുണ്ട്.

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കയറുമ്പോഴും അതു വലിയ പ്രയാസമായി തോന്നാറില്ല. വിറകടുപ്പിലെ പാചകം മൂന്നു പതിറ്റാണ്ടിലേറെയായി. അതുകൊണ്ടു തന്നെ അതു ജീവിതത്തിന്റെ ഭാഗമായി-

ടി.വി. നാരായണൻ,​ഹോട്ടലുടമ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.