കൊച്ചി: രക്ഷിതാക്കളുടെ അനുമതിയില്ലാതെ സംസസ്ഥാനത്തെ കുട്ടികൾക്ക് കൊവിഡ് വാക്‌സിനെടുക്കാൻ അധികൃതർ ശ്രമിക്കുന്നെന്ന ആരോപണം വെറും ഉൗഹാപോഹം മാത്രമാണെന്ന് ഹൈക്കോടതി. ഈ ആരോപണം ഉന്നയിച്ച് എറണാകുളം മുപ്പത്തടം സ്വദേശി വി.എസ്. തമ്പി നൽകിയ ഹർജിയിലെ തുടർനടപടികൾ ഡിവിഷൻബെഞ്ച് അവസാനിപ്പിച്ചു. ആർക്കും നിർബന്ധിച്ച് വാക്‌സിൻ നൽകരുതെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും വാക്‌സിൻ നൽകാൻ ജില്ലാകളക്ടർമാർ മുഖേന ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്ന് ഹർജിക്കാരൻ ആരോപിക്കുന്നുണ്ടെങ്കിലും ഇത്തരമൊരു പരാതിയോ സംഭവമോ ചൂണ്ടിക്കാട്ടിയില്ല. സോഷ്യൽ മീഡിയയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം പരാതി ഉന്നയിക്കപ്പെട്ടത്. മദ്ധ്യവേനലവധിക്കുശേഷം സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ രക്ഷിതാക്കളെ ബോധവത്കരിക്കുന്ന നടപടികളുണ്ടെന്നും നിർബന്ധിച്ച് കുട്ടികൾക്ക് വാക്സിൻ നൽകണമെന്നു മാർഗ്ഗനിർദ്ദേശം നൽകിയിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയാണ് തുടർനടപടികൾ അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |