തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ സർക്കാർ ജീവനക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. അഗ്രികൾച്ചർ പ്രെെസസ് ബോർഡിൽ ക്ലാർക്കായ കൊട്ടാരക്കര ചിരട്ടക്കോണം തലച്ചിറ സ്‌മിതാ ഭവനിൽ വിപിൻ തങ്കപ്പന്റെ ജാമ്യാപേക്ഷയാണ് ആറാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത് കുമാർ തള്ളിയത്. തട്ടിയെടുത്ത പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമുള്ള സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി സർക്കാർ പ്രതിവർഷം നൽകുന്ന 80 ലക്ഷം രൂപയിൽ നിന്ന് 18 ലക്ഷം രൂപ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തെന്നാണ് കേസ്. പ്രതി മാനസിക രോഗിയാണെന്ന പ്രതിഭാഗത്തിന്റെ വാദം അവിശ്വസനീയമാണെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |