SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.28 PM IST

രാജ്യദ്രോഹ നിയമം തിരുത്താമെന്ന് കേന്ദ്രം, സുപ്രീം കോടതിയിൽ നിലപാട് മാറ്റി

court

ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റം ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിൽ പറയുന്ന വ്യവസ്ഥകൾ പുനഃപരിശോധിക്കാനും പുനരാലോചിക്കാനും തീരുമാനിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഇന്നലെ പുതിയ സത്യവാങ്മൂലത്തിലൂടെ നിലപാട് മാറ്റിയത്. ഈ വിഷയത്തിൽ ധാരണയിൽ എത്തുന്നതുവരെ രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമ തീരുമാനമെടുക്കരുതെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

ശനിയാഴ്ച കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച നിയമം ശരിവച്ച അഞ്ചംഗ ഭരണഘടനാബെഞ്ച് വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്രം ബോധിപ്പിച്ചത്.

രാജ്യദ്രോഹക്കുറ്റം നിലനിൽക്കുന്നതാണെന്നും വ്യക്തമാക്കിയിരുന്നു.

1962 ൽ കേദാർനാഥ് സിംഗ് കേസിൽ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ രാജ്യദ്രോഹക്കുറ്റം ഭരണഘടനപരമായി സാധുവാണെന്ന് വിധിച്ചിരുന്നു. ഈ വിധി ഇപ്പോഴും നിലനിൽക്കുന്നത് മൂലം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ ശനിയാഴ്ച നൽകിയ സത്യവാങ്മൂലത്തിൽ വാദിച്ചിരുന്നു.

കൊളോണിയൽ നിയമങ്ങൾ വേണ്ട

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ എത്തിനിൽക്കേ, കൊളോണിയൽ കാലത്തെ കാലഹരണപ്പെട്ട നിയമങ്ങൾ ഉപേക്ഷിക്കണമെന്ന നിലപാടിലാണ് പ്രധാനമന്ത്രിയെന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ സത്യവാങ്മൂലത്തിൽ പറയുന്നു. 2014 -15 മുതൽ കാലഹരണപ്പെട്ട 1500 ലധികം നിയമങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മനുഷ്യാവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാടിനൊപ്പം രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സുരക്ഷയും കൂടി കണക്കിലെടുത്ത് നിലവിലെ നിയമത്തിൽ മാറ്റം വരുത്തുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.