പോയിന്റ് നിലയിൽ തിരുവനന്തപുരം ഒന്നാമത്, എറണാകുളം രണ്ടാമത്
തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ കേരള ഗെയിംസ് ഇന്ന് സമാപിക്കും. വുഷു മത്സരങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. അത്‌ലറ്റിക്‌സിലും അക്വാട്ടിക്‌സിലും വ്യക്തമായ മേധാവിത്വം നേടിയ തിരുവനന്തപുരം ജില്ല ഓവറാൾ ചാമ്പ്യൻപട്ടം ഉറപ്പിച്ചു കഴിഞ്ഞു.
69 സ്വർണവും 52 വെള്ളിയും 45 വെങ്കലവും അടക്കം 166 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. 32 സ്വർണവും 31 വെള്ളിയും 28 വെങ്കലവും അടക്കം 91 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തുണ്ട്. 17 സ്വർണവും 18 വെള്ളിയും 24 വെങ്കലവുമടക്കം 59 പോയിന്റുള്ള തൃശൂരാണ് മൂന്നാമത്. 11 സ്വർണവും 12 വെള്ളിയും 23 വെങ്കലവുമടക്കം 46 പോയിന്റ് നേടിയ പാലക്കാട് നാലാം സ്ഥാനത്തെത്തി.
നീന്തൽക്കുളത്തിൽ നിന്ന് ഒൻപതു സ്വർണം നേടിയ തിരുവനന്തപുരത്തിന്റെ എം. ആദർശും അഞ്ചു സ്വർണം നേടിയ കാസർഗോഡിന്റെ ലിയാന ഫാത്തിമയുമാണ് ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചത്.
ഇന്ന് വൈകിട്ട് ആറു മണിക്ക് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഗെയിംസിന്റെ സമാപന സമ്മേളനം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി.സുനിൽ കുമാർ സ്വാഗതം പറയും മന്ത്രി ജി.ആർ. അനിൽ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എംപി, ജേക്കബ് പുന്നൂസ് , എസ്.സുഹാസ് , ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവ്, ട്രഷറർ എം.ആർ.രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എസ്.എ.എൻ.രഘുചന്ദ്രൻ നായർ, തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ബാലഗോപാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ്. സുധീർ തുടങ്ങിയവരും സമാപനച്ചടങ്ങിൽ പങ്കെടുക്കും. സമാപനച്ചടങ്ങിനു ശേഷം ചാരു ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |