കൊച്ചി: തൃക്കാക്കരയിൽ മത്സരിക്കില്ലെന്ന ട്വന്റി 20യുടെയും ആം ആദ്മി പാർട്ടിയുടെയും തീരുമാനം സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രണ്ടു പാർട്ടികളുമായും യു.ഡി.എഫ് ചർച്ച നടത്തിയിട്ടില്ല. സർക്കാരിനെതിരായ നിലപാടിലാണ് ട്വന്റി 20. അവർ മത്സരിച്ചാൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് യു.ഡി.എഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമായിരുന്നു. ആരെ പിന്തുണയ്ക്കണമെന്ന് ട്വന്റി 20യാണ് തീരുമാനിക്കേണ്ടത്. വർഗീയവാദികൾ ഒഴികെ എല്ലാവരോടും യു.ഡി.എഫ് വോട്ടുചോദിക്കും. പിന്തുണ സ്വീകരിക്കും. ട്വന്റി 20ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചവർ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ട്വന്റി 20യും ആം ആദ്മിയും മത്സരിച്ചാൽ യു.ഡി.എഫിന് കിട്ടേണ്ട സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നതിലൂടെ നേട്ടം പ്രതീക്ഷിച്ചവരാണ് യു.ഡി.എഫ് ധാരണയുണ്ടാക്കിയെന്ന് പറയുന്നത്. കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനെ ഉപകരണമാക്കി കിറ്റെക്‌സ് അടച്ചുപൂട്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അതിന് യു.ഡി.എഫ് കൂട്ടുനിൽക്കില്ല. ട്വന്റി 20യുമായി ചർച്ചനടത്തിയെന്ന എൽ.ഡി.എഫിന്റെ ആരോപണം നിരാശയിൽ നിന്നുണ്ടായതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |