ലക്നൗ: വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം വിൽപ്പന നടത്തിയതായി 18കാരിയുടെ പരാതി. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് സംഭവം നടന്നത്. ബലാത്സംഗം ചെയ്ത ശേഷം ഒരു രാഷ്ട്രീയ നേതാവിന് തന്നെ കൈമാറിയതായും അവിടെ നിന്നും മറ്റൊരാൾക്ക് തന്നെ വിൽപ്പന നടത്തിയെന്നും യുവതി പൊലീസിന് മൊഴി നൽകി.
ഏപ്രിൽ 21നായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 18ന് വിവാഹം ക്ഷണിക്കുന്നതിനായി പോകുന്നതിനിടെ ഗ്രാമത്തിലെ മൂന്ന് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. കുറച്ച് ദിവസം വിവിധ സ്ഥലങ്ങളിൽപാർപ്പിച്ച ശേഷം ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് കൈമാറി. പിന്നീട് മദ്ധ്യപ്രദേശിലെ ദാതിയ ഗ്രാമത്തിലെത്തിച്ച് അവിടെ മറ്റൊരാൾക്ക് വിൽപ്പന നടത്തിയെന്നും അയാളോടൊപ്പം താമസിക്കാൻ നിർബന്ധിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. പിന്നീട് മറ്റൊരാളുടെ ഫോൺ ലഭിച്ചപ്പോൾ അതിൽ നിന്ന് പിതാവിനെ വിളിക്കാൻ കഴിഞ്ഞ യുവതി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി രക്ഷിക്കുകയായിരുന്നു.
യുവതി നൽകിയ പരാതിയിൽ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയെന്നും തെഹ്‌റോളി സർക്കിൾ ഓഫീസർ അനുജ് സിംഗ് പറഞ്ഞു. വിഷയം ഗൗരവമായി അന്വേഷിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |