കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ഇന്നലെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇതിനുപിന്നാലെ കാവ്യയ്ക്കും എല്ലാമറിയാമായിരുന്നുവെന്നാണ് തന്റെ വിശ്വാസമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലാണ് വെളിപ്പെടുത്തൽ.
കാവ്യയും ദിലീപും ഒന്നിച്ചാണ് ഇതൊക്കെ ചെയ്തതെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. 'ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് ചെയ്തതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇവരുടെയൊക്കെ സംസാരങ്ങളും പെരുമാറ്റങ്ങളും വളരെ വ്യക്തമായി കണ്ടിട്ടുള്ളൊരാൾ എന്ന നിലയ്ക്കാണ് ഞാനിത് പറയുന്നത്. അയാളുടെ കുടുംബ ജീവിതത്തിലുണ്ടായ വിള്ളള്ളലിന് കാരണം അവളാണെന്ന് കരുതി അത്രമാത്രം പകയാണ് ആ കുട്ടിയോട്. അവൾ വഴി മാത്രമല്ലല്ലോ, ഇതറിയാത്തവരായി ആരാണ് സിനിമാ മേഖലയിലുള്ളത്.
എല്ലാവർക്കുമറിയാം. ഇങ്ങനെയുള്ള ബന്ധങ്ങളൊക്കെ പ്രോത്സാഹിപ്പിച്ചുകൊടുക്കുന്ന കുറേയധികം ആളുകളുണ്ട് സിനിമയിൽ. കാവ്യാ മാധവൻ എന്ന് പറയുന്ന വ്യക്തിയെ ജനങ്ങൾ എത്രയധികം ഇഷ്ടപ്പെട്ടിരുന്നോ, ഈ സംഭവത്തോടുകൂടി അത്രയധികം വെറുക്കാൻ തുടങ്ങി.
ഇത് ഞാൻ അനുഭവിക്കേണ്ടതല്ല, മറ്റൊരു പെണ്ണാണ് എന്ന പ്രസ്താവന ഞാൻ ചെയ്തതല്ല എന്ന അർത്ഥത്തിലുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല. ഇത്രയും കാലം ഈയൊരു വ്യക്തിക്ക് വേണ്ടിയാണ് ഞാൻ പലതും ചെയ്തതെന്നാണ് ആ പ്രസ്താവനയിൽ നിന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. കാവ്യാ മാധവൻ ഇത് അറിയാതിരിക്കില്ലെന്ന് തന്നെയാണ് നൂറ് ശതമാനവും ഞാൻ വിശ്വസിക്കുന്നത്.
കാരണം കുറേക്കാലം ഭാര്യ അല്ലായിരുന്നു എന്ന് മാത്രമാണ്, അല്ലാത്തപക്ഷം മഞ്ജുവിനേക്കാളധികം വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്തതാണ് കാവ്യാ മാധവൻ എന്ന് പറയുന്ന വ്യക്തിയെ. അങ്ങനെയൊരു വ്യക്തിക്ക് ഇത് ഒരിക്കലും അറിയാതിരിക്കില്ല. നമ്മളൊക്കെ കുറേക്കാലമായി ഈ ഇൻഡസ്ട്രീയിൽ തന്നെയാണല്ലോ.
കാവ്യാ മാധവനും ദിലീപും അറിഞ്ഞ് തന്നെയാണ് ഇത് ചെയ്തിരിക്കുന്നത്. പക്ഷേ ആ വീട്ടിലെ മറ്റുള്ളവർ അതിനുശേഷം അറിഞ്ഞവരായിരിക്കാം. ഇവർ മുൻപ് കാമുകനും കാമുകിയുമായിരുന്നു, പിന്നെ ഭാര്യയും ഭർത്താവുമായി. അതുകൊണ്ടുതന്നെ കാവ്യ അറിയാതെ ആ വീട്ടിൽ ഒന്നും നടക്കുമെന്ന് തോന്നുന്നില്ല.'- ഭാഗ്യലക്ഷ്മി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |