പാലക്കാട്: കാലാവസ്ഥയിലുള്ള വ്യതിയാനംമൂലം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി വൈകീട്ടും രാത്രിയുമായി ഇടിയും മിന്നലോടും കൂടിയ വേനൽമഴയാണ് പെയ്യുന്നത്. നഗരത്തിൽ മാത്രം ഇന്നലെ 8.4 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ചൊവ്വാഴ്ച രാവിലെ എട്ടുവരെയുള്ള കണക്കു പ്രകാരണിത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നൽ ഉണ്ടാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
എന്നാൽ കടുത്ത ചൂടിന് ഏറെ ആശ്വസമാണ് വേനൽമഴ. ഇന്നലെ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊല്ലങ്കോട് മേഖലയിലാണ്. 25.6 മില്ലീ മീറ്റർ മഴയാണ് ഇവിടെ ലഭിച്ചത്. ഒറ്റപ്പാലം മേഖലയിലാണ് കുറവ് രേഖപ്പെടുത്തിയത്. 2.0 മില്ലീ മീറ്റർ. പറമ്പിക്കുളം- 7.0 മില്ലീ മീറ്റർ, ആലത്തൂർ- 6.5 മില്ലീ മീറ്റർ, തൃത്താല- 5.2 മില്ലീ മീറ്റർ, പട്ടാമ്പി- 3.0 മില്ലീ മീറ്റർ, ചിറ്റൂർ- 3.0 മില്ലീ മീറ്റർ എന്നിങ്ങനെയാണ് മറ്റ് മേഖലകളിൽ ലഭിച്ച മഴ.
30% അധിക വേനൽമഴ
ജില്ലയിൽ ഇതുവരെ 30 ശതമാനം അധിക വേനൽമഴയാണ് പെയ്തത്. മാർച്ച് ഒന്നുമുതൽ മേയ് പത്തുവരെയുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുപ്രകാരമാണിത്. ഈ കാലയളവിൽ 146.1 മില്ലീ മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 190.4 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. അതേസമയം ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ കാര്യമായ മഴ ലഭിക്കാത്തതിനാൽ നിലവിൽ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിന് കാര്യമായ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ല. മലമ്പുഴ ഡാമിലെ ഇന്നലത്തെ ജലനിരപ്പ് 106.47 മീറ്ററാണ്. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
ഡാം- ജലനിരപ്പ് ഇന്നലെ - പരമാവധി സംഭരണശേഷി (മീറ്ററിൽ)
1.മലമ്പുഴ- 106.47- 115.06
2.മംഗലം- 67.45- 77.88
3.പോത്തുണ്ടി- 95.518- 108.20
4.കാഞ്ഞിരപ്പുഴ- 85.91- 97.50
5.വാളയാർ- 196.91- 203
6.ചുള്ളിയാർ- 146.71- 154.08
7.ശിരുവാണി- 869.28- 878.50
8.മീങ്കര- 154.44- 156.36
ഇടിമിന്നൽ വേണം ജാഗ്രത
.ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ സ്ഥലത്തോട്ട് മാറുക.
.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
.ജനാലയും വാതിലും അടച്ചിടുക.
.ഫോൺ ഉപയോഗിക്കരുത്.
.ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
.ഗൃഹാന്തർഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
.വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
.വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്ത് നിർത്തി ലോഹഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കുക.
.ജലാശയത്തിൽ ഇറങ്ങരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |