SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.33 PM IST

കൊട്ടിയൂർ വൈശാഖ മഹോത്സവം: ആചാരപ്പെരുമയിൽ പെരുമാളിന് നീരെഴുന്നള്ളത്ത്

kottiyoor
അടിയന്തിരയോഗക്കാരും സ്ഥാനികരും നീരെഴുന്നള്ളത്തിന് അക്കരെ മണിത്തറയിൽ പ്രവേശിച്ചപ്പോൾ

കൊട്ടിയൂർ: ഒരു മാസം നീണ്ടുനില്ക്കുന്ന വൈശാഖ മഹോത്സവത്തിന് മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് ചടങ്ങ് ഇന്നലെ കൊട്ടിയൂരിൽ നടന്നു.രാവിലെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്.കോട്ടയം തെരുവിലെ തിരൂർ കുന്നിൽ നിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരി സംഘം ഇക്കരെ കൊട്ടിയൂരിലെത്തിച്ചേർന്ന ശേഷം ഒറ്റപ്പിലാൻ,ആശാരി,പുറങ്കലയൻ എന്നിവർ ചേർന്ന് ഇക്കരെ ക്ഷേത്ര നടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നടയായ മന്ദംചേരിയിലിലും തണ്ണിർകുടി ചടങ്ങ് പൂർത്തിയാക്കി.

തുടർന്ന് ഉച്ചയോടെ ജന്മശാന്തി പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരിപ്പാടിൻ്റെയും,സമുദായി സ്ഥാനികൻ കൃഷ്ണ മുരളി നമ്പൂതിരിയുടെയും നേതൃത്വത്തിൽ ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻ നായരും മറ്റ് ഊരാളന്മാരും അടിയന്തര യോഗക്കാരും ഇക്കരെ സന്നിധാനത്തിൽ നിന്ന് പുറപ്പെട്ട് പ്രത്യക വഴിയിലൂടെ നടന്ന് മന്ദംചേരി ഉരുളിക്കുളത്തിൽ എത്തി.അവിടെ നിന്ന് ശേഖരിച്ച കൂവയിലയുമായി ബാവലിപ്പുഴയിലെത്തിയ എഴുന്നള്ളത്തിനെ അക്കരെ നിലയുറപ്പിച്ച ഒറ്റപ്പിലാനും പുറങ്കലയനും ആശാരിയും മുഖാമുഖം ദർശിച്ച് അനുമതി നൽകി. തുടർന്ന് ഒറ്റപ്പിലാനും പുറങ്കലയനും ആശാരിയും കുളിച്ച് ഈറനണിഞ്ഞ് തിരുവൻചിറ കടന്ന് മണിത്തറയിൽ നീരു സമർപ്പിച്ചു.

പിന്നാലെ ജന്മശാന്തി, സമുദായി, അടിയന്തിരയോഗം സ്ഥാനികർ എന്നിവർ കൂവയിലയിൽ തീർത്ഥം ശേഖരിച്ച് ഓടക്കാടിന് ഇടയിലുള്ള വഴിയിലൂടെ നടന്ന് അക്കരെ ക്ഷേത്രത്തിലെ മണിത്തറയിൽ പ്രവേശിച്ച് ജന്മശാന്തി സ്വയംഭൂ സ്ഥാനത്ത് നീരഭിഷേകം നടത്തി.സ്ഥാനികർ,അടിയന്തര യോഗക്കാർ,അവകാശികൾ എന്നിവർക്ക് പ്രസാദം നൽകിയശേഷം കിഴക്കേ നടയിലെ തിരുവൻചിറയിലുള്ള അമ്മാറക്കൽ തറയിലെത്തി വണങ്ങി ഇക്കരേക്ക് മടങ്ങി. അർദ്ധരാത്രിയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർക്കാവിൽ പ്രത്യേക പൂജയും അപ്പട നിവേദ്യവും നടത്തി.

വൈശാഖോത്സവത്തിലെ നെയ്യാട്ടവും മുതിരേരി വാൾ വരവും ഈ മാസം 15ന് നടക്കും. നെയ്യാട്ടത്തോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ തുടങ്ങും. 16ന് രാത്രി മണത്തണയിൽ നിന്ന് നടത്തുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ചശേഷമാണ് നിത്യപൂജകളും ദർശനവും ആരംഭിക്കുന്നത്. ഭണ്ഡാരം എഴുന്നള്ളത്തിനുശേഷം സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ ദർശനം നടത്താം. ജൂൺ ആറിന് മകംനാൾ ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് പ്രവേശനം. 21നാണ് തിരുവോണം ആരാധനയും ഇളനീർ വെപ്പും.

22ന് സുപ്രധാന ചടങ്ങായ ഇളനീരാട്ടം നടത്തും.അഷ്ടമി ആരാധനയും അന്നു നടക്കും. 26ന് രേവതി ആരാധന, 31ന് രോഹിണി ആരാധന.ജൂൺ രണ്ടിന് തിരുവാതിര ചതുശ്ശതവും, മൂന്നിന് പുണർതം ചതുശ്ശതവും, അഞ്ചിന് ആയില്യം ചതുശ്ശതവും.ആറിന് മകം കലംവരവ്.ഒൻപതിന് അത്തം ചതുശ്ശതവും വാളാട്ടവും.ജൂൺ 10ന് തൃക്കലശാട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.