പൊലീസ് കാവലിൽ രക്ഷകർത്താക്കളുടെ യോഗം പരാതികളുയർത്തി രക്ഷിതാക്കളും
ചേർത്തല: എസ്.എച്ച് നഴ്‌സിംഗ് കോളേജ് അധികൃതർക്കെതിരെ വിദ്യാർത്ഥികൾ ഉയർത്തിയ പരാതിയിൽ കുറ്റക്കാർക്കെതിരെ ഉൾപ്പെടെ നടപടിക്ക് സാദ്ധ്യത. ചൊവ്വാഴ്ച കോളേജിൽ നടന്ന രക്ഷകർത്തൃയോഗത്തിൽ വിദ്യാർത്ഥികൾക്ക് പിന്നാലെ രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നു. നഴ്‌സിംഗ് കൗൺസിലിന്റെ നിർദ്ദേശത്തെ തുടർന്നാണ് യോഗം വിളിച്ചു ചേർത്തത്. യോഗത്തിൽ വിദ്യാർത്ഥികൾ ഉയർത്തിയ പരാതികൾ പരിഹരിക്കാൻ തീരുമാനമായി. ആരോപണം ഉയർന്നവർക്കെതിരെ നടപടിയും ഉണ്ടാകും. കോളേജിൽ വിദ്യാർത്ഥികളുടെ അവകാശ ലംഘനം നടന്നതായി കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൗൺസിൽ വീണ്ടും റിപ്പോർട്ട് തയ്യാറാക്കി കൗൺസിൽ രജിസ്ട്രാർക്ക് കൈമാറും. 13ന് ചേരുന്ന കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച നടത്തി നടപടി സ്വീകരിക്കും.
നഴ്‌സിംഗ് കൗൺസിൽ സൂപ്രണ്ടും അംഗങ്ങളും പ്രിൻസിപ്പലിന്റെ സാന്നിദ്ധ്യത്തിൽ രക്ഷിതാക്കളെ ഓരോരുത്തരെയായി കണ്ടാണ് വിവരങ്ങൾ തേടിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് പൊലീസ് കാവലിലായിരുന്നു രക്ഷിതാക്കളുടെ യോഗം. വിദ്യാർത്ഥി സംഘടനാ പ്രതിനിധികളെ യോഗത്തിൽ പ്രവേശിപ്പിക്കുമെന്നറിയിച്ചിരുന്നെങ്കിലും കയറ്റിവിടാത്തത് പ്രതിഷേധങ്ങൾക്കിടയാക്കി.
15 ദിവസങ്ങൾക്ക് ശേഷം ജനറൽ ബോഡിയോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കും. ആരോപണം ഉയർന്നിരിക്കുന്നവർക്കെതിരെയുള്ള നടപടിക്കായാണ് മാനേജ്‌മെന്റിന് 15 ദിവസം അനുവദിച്ചിരിക്കുന്നത്. ഇതിനിടയിൽ മാനേജ്‌മെന്റ് തീരുമാനം കൈകൊള്ളുമെന്നാണ് വിവരം.
വീട്ടിലേയ്ക്ക് ഫോൺ വിളിക്കുന്നതിനും ഭക്ഷണകാര്യത്തിലും ഉയർത്തിയ പരാതികളാണ് പ്രാഥമികമായി പരിഹരിച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെ പരാതികൾ കാട്ടി നഴ്‌സിംഗ് കൗൺസിൽ, ആരോഗ്യ സർവകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് സർവകലാശാല പരിശോധന നടത്തി വിദ്യാർത്ഥികളിൽ നിന്നും തെളിവുകൾ ശേഖരിച്ചത്. രക്ഷിതാക്കളുടെ യോഗത്തിലുയർന്ന വിഷയങ്ങൾ വിലയിരുത്തി 21നു കൂടുന്ന യോഗത്തിൽ തീരുമാനമെടുക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ റൂബിജോൺ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |