തിരുവനന്തപുരം: 'വല്യമ്മച്ചി എന്നും ഒരു ധൈര്യമായിരുന്നു. വല്യമ്മച്ചി പോയതിന്റെ ശൂന്യത തിരിച്ചറിയുന്നത് ഇപ്പോഴാണ്..' കെ.ആർ ഗൗരിഅമ്മയുടെ നിറഓർമ്മകളിലാണ് സഹോദരീപുത്രി ബീനാ കുമാരി. കഴിഞ്ഞ മേയ് 11നാണ് ഗൗരിഅമ്മ വിടപറഞ്ഞത്. ഗൗരിഅമ്മയുടെ ഇളയ സഹോദരി കെ.ആർ ഗോമതിയുടെയും ടി.എൻ ചന്ദ്രശേഖറിന്റെയും മകളായ ബീന മൂന്നര വയസു മുതൽ കൂടുതൽ സമയവും ഗൗരിഅമ്മയുടെ വീട്ടിലായിരുന്നു. 'വല്യമ്മച്ചിയ്ക്ക് കുട്ടികളോടെല്ലാം ഇഷ്ടമായിരുന്നു. സ്വന്തം അമ്മയെക്കാൾ കൂടുതൽ സ്നേഹിച്ചതും വല്യമ്മച്ചിയെ തന്നെ. സാധാരണക്കാർക്കു വേണ്ടിയുടെ വല്യമ്മച്ചിയുടെ നിലപാടുകൾ എന്നും ശ്രദ്ധേയമായിരുന്നു.
തിരുവനന്തപുരത്തെത്തിയാൽ എന്റെ വീട്ടിലാണ് താമസിക്കാറ്. എന്റെ ഭർത്താവ് ഡോ. ഉണ്ണികൃഷ്ണനോടും (റിട്ട. മെഡിക്കൽ കോളേജ്, തിരുവനന്തപുരം) മക്കളായ അഞ്ജനയോടും അരുണിനോടും അതിരറ്റ വാത്സല്യമായിരുന്നു.
ആലപ്പുഴയിലുള്ള 19 സെന്റ് സ്ഥലവും വീടും എന്റെ പേരിലാണ് എഴുതിയതെങ്കിലും ഇതുവരെ അതുശരിയായി കിട്ടിയില്ല. അത് കിട്ടിയാലുടൻ വല്യമ്മച്ചിയുടെ സ്മാരകം പണിയാനായി സർക്കാരിനു വിട്ടു നൽകും. വല്യമ്മച്ചിയുടെ സുഹൃത്തുക്കളേയും കുറച്ച് ബന്ധുക്കളെയും ചേർത്ത് കെ.ആർ ഗൗരിഅമ്മ ഫൗണ്ടേഷൻ രൂപീകരിച്ചു. പാർശ്വവത്കരിക്കപ്പെട്ടവരുടേയും അടിച്ചമർത്തപ്പെട്ടവരുടേയും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി പ്രവർത്തിക്കുന്നവർക്ക് ഗൗരിഅമ്മ പുരസ്കാരം വല്യമ്മച്ചിയുടെ പിറന്നാൾ ദിനത്തിൽ സമ്മാനിക്കാനും തീരുമാനിച്ചിട്ടുണ്ട്'.
ഗൗരിഅമ്മ
അനുസ്മരണത്തിന്
ജെ.എസ്.എസിന്റെ
മൂന്ന് വിഭാഗങ്ങൾ
ആലപ്പുഴ: ഗൗരിഅമ്മയുടെ ഒന്നാം ചരമവാർഷികമായ ഇന്ന് ജെ.എസ്.എസിന്റെ മൂന്ന് വിഭാഗങ്ങളും അനുസ്മരണ സമ്മേളനങ്ങൾ സംഘടിപ്പിക്കും. പി.സി. ബീനാകുമാരി ജനറൽ സെക്രട്ടറിയായ ജെ.എസ്.എസ് രാവിലെ 11ന് ആലപ്പുഴ ടൗൺ ഹാളിൽ നടത്തുന്ന അനുസ്മരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും.
അഡ്വ. എ.എൻ. രാജൻബാബു ജനറൽ സെക്രട്ടറിയായ ജെ.എസ്.എസ് ഉച്ചയ്ക്ക് 3.30 ന് ആലപ്പുഴ വൈ.എം.സി.എയിൽ സംഘടിപ്പിക്കുന്ന അനുസ്മരണത്തിൽ പ്രസിഡന്റ് പ്രൊഫ. എ.വി. താമരാക്ഷൻ അദ്ധ്യക്ഷത വഹിക്കും. എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്യും.
വി.എസ്. സത്ജിത്ത് ജനറൽ സെക്രട്ടറിയായ വിഭാഗം ഉച്ചയ്ക്ക് ശേഷം മൂന്നിന് തിരുവനന്തപുരം പ്രസ് ക്ളബിൽ ചേരുന്ന അനുസ്മരണ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |