തിരുവനന്തപുരം: ക്വട്ടേഷൻ സംഘം യുവാവിനെ കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത് ആഘോഷയാത്ര നടത്തിയ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി വി.എസ്. വിനീത് കുമാറിനെ നിയമിച്ചു. ഡിസംബർ 11ന് ഉച്ചയ്‌ക്ക് രണ്ടിനാണ് മേലേതോന്നയ്‌ക്കൽ കൊയ്‌തൂർക്കോണം കുറ്റിയത്തുവീട്ടിൽ സുധീഷ് ക്രൂരമായി കൊല്ലപ്പെട്ടത്.
സുധീഷ്,ശ്യാം,ഒട്ടകം രാജേഷ്,നിധീഷ്,നന്ദിഷ്,രഞ്ജിത്ത്,ശ്രീനാഥ്,സൂരജ്, അരുൺ,ജിഷ്‌ണു,പ്രദീപ്,സച്ചിൻ എന്നിവരാണ് പ്രതികൾ. ആയുധങ്ങളുമായി അഞ്ച് പ്രതികൾ രണ്ട് ബൈക്കുകളിലും മറ്റുള്ളവർ പ്രതി രഞ്ജിത്തിന്റെ ഓട്ടോയിലുമെത്തിയാണ് കൊല നടത്തിയത്. ഇതിനുശേഷം ഒട്ടകം രാജേഷും ശ്യാമും ഉണ്ണിയും ചേർന്ന് സുധീഷിന്റെ ഇടതുകാൽ മുട്ടിന് താഴെവച്ച് വെട്ടിയെടുത്ത് ബൈക്കിൽ ആഘോഷയാത്ര നടത്തുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്കകം എല്ലാ പ്രതികളെയും പിടികൂടാൻ പൊലീസിനായി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കോളിളക്കം സൃഷ്ടിച്ച വർക്കല സലിം കൊലക്കേസ്, ഹരിഹരവർമ്മ കൊലക്കേസ്, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്, കോളിയൂർ കൊലക്കേസ് എന്നിവയിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു വിനീത് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |