പണിതീരാതെ കാത്തിരിപ്പ് കേന്ദ്രങ്ങൾ
പത്തനംതിട്ട : തറകെട്ടി തൂണ് സ്ഥാപിച്ചു. ഇരിപ്പിടങ്ങളും ക്രമീകരിച്ചു. പക്ഷെ മേൽക്കൂര മാത്രമില്ല. മഴ യായാലും വെയിലായാലും കുടചൂടിവേണം ഇവിടെ ഇരിക്കാൻ. ആറൻമുള നിയോജക മണ്ഡലത്തിലെ പുതിയ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അവസ്ഥയാണിത്.
പതിനൊന്ന് സ്ഥലങ്ങളിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനാണ് അനുമതി ലഭിച്ചത്. ആറിടങ്ങളിൽ മേൽക്കൂരയൊഴികെയുള്ള പണി നടന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കരാർ കാലാവധി അവസാനിക്കുകയും ചെയ്തു. നിർമ്മാണം പലയിടത്തും അശാസ്ത്രീയമായ രീതിയിലാണെന്ന് ആരോപിച്ച് പരാതികൾ ഉയർന്നതോടെ പണി നിറുത്തിവയ്ക്കുകയായിരുന്നു.
ഇതോടെ വലഞ്ഞത് ജനങ്ങളാണ്. കരാർ കാലാവധി അവസാനിച്ചിട്ട് ആറ് മാസം കഴിഞ്ഞു. കാലാവധി പുതുക്കാൻ നടപടിയില്ല. സ്ഥലം എം.എൽ.യായ മന്ത്രി വീണാജോർജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണത്തിലെ ആശാസ്ത്രീയതയെക്കുറിച്ച് പരാതിയുയർന്നതോടെ നിറുത്തിവയ്ക്കാൻ എം.എൽ.എയാണ് നിർദ്ദേശം നൽകിയത്.
വീടുകളിലേക്കുള്ള വഴികൾ അടച്ചും ദേശീയപാതകൾ വികസിപ്പിക്കാൻ ഏറ്റെടുക്കേണ്ട സ്ഥലത്തും കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചതും പരാതിക്കിടയാക്കി. ഇതോടെ പലതും പൊളിച്ചുമാറ്റേണ്ട അവസ്ഥയാണ്. കോൺക്രീറ്റ് തറകെട്ടി ഇരിപ്പിടം നിർമ്മിച്ച് മേൽക്കൂരയ്ക്ക് തൂണ് സ്ഥാപിച്ച കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പൊളിക്കേണ്ടി വരിക. ഇരിപ്പിടം നിർമ്മിക്കാൻ ഉപയോഗിച്ച സ്റ്റീൽ പൈപ്പുകളും മേൽക്കൂരയ്ക്കുള്ള തൂണുകളും പാഴാകും. ഇതിലൂടെ ലക്ഷങ്ങൾ നഷ്ടമാകുകയും ചെയ്യും.
ആധുനിക കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിനാണ്.
വഴിയടച്ച് നിർമ്മാണം
ടി.കെ റോഡിൽ തെക്കേമലയിൽ വഴിയടച്ചാണ് കാത്തിരിപ്പ് കേന്ദ്രം പണിതത്. ചുരുളിക്കോട്ടും തെക്കേമലയിലും കടമ്മനിട്ടയിലും വീടുകളിലേക്കുള്ള വഴികൾ തടസപ്പെടുത്തിയായിരുന്നു നിർമ്മാണം. ദേശീയപാത 183 എയുടെ ഭാഗമായ കൈപ്പട്ടൂർ - പത്തനംതിട്ട റോഡിൽ ഓമല്ലൂരിൽ കാത്തിരിപ്പുകേന്ദ്രം നിർമ്മിച്ചതിനെതിരെയും പരാതിയുണ്ട്.
--------------------------------
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |