മലപ്പുറം: പൊതുവികസന പ്രവർത്തനങ്ങൾക്കായി ഭൂമി വിട്ടുനൽകുന്നവരെ അവർ പ്രതീക്ഷിക്കുന്നതിലധികം തുക നഷ്ടപരിഹാരം നൽകി ചേർത്തുപിടിക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഭാവി തലമുറയ്ക്കായി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'എന്റെ കേരളം' ജില്ലാതല പ്രദർശന വിപണന ഭക്ഷ്യ മെഗാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യം. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ചുനിറുത്തി രാജ്യത്തിന് മാതൃകയാകുന്ന ഭരണം നടത്തുകയാണ് സംസ്ഥാന സർക്കാർ. സേവന മേഖലയ്ക്ക് ഊന്നൽ നൽകിയാണ് സർക്കാർ പ്രവർത്തനം. കാലഘട്ടത്തിന് അനുസൃതമായ വികസനം യാഥാർത്ഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഭാവി തലമുറയ്ക്ക് ആവശ്യമായ വികസനമാണ് കേരളത്തിന് ആവശ്യമെന്ന ചിന്താബോധം ഉണ്ടാകണം. അതിനാൽ വികസന പദ്ധതികളെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ദേശീയപാത വികസന പ്രവൃത്തി അടിയന്തര പ്രാധാന്യത്തോടെ പുരോഗമിക്കുകയാണ്. എല്ലാവർക്കും അർഹമായ അവകാശം ഉറപ്പാക്കും. ദേശീയപാത വികസനം, ഗെയിൽ, കെ-റെയിൽ പദ്ധതികളിൽ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കൊടുക്കാത്ത നഷ്ടപരിഹാരം കേരള സർക്കാർ നൽകുമെന്നും ജനങ്ങളെ കൂടെ നിറുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന വിവിധ സേവനങ്ങളും ധനസഹായ പദ്ധതികളും വിശദീകരിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസ് തയാറാക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി അബ്ദുറഹ്മാൻ ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാറിന് നൽകി പ്രകാശനം ചെയ്തു.
പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ വികസന കമ്മീഷണർ എസ്.പ്രേം കൃഷ്ണൻ, എ.ഡി.എം എൻ.എം മെഹറലി, തിരൂർ ആർ.ഡി.ഒ പി സുരേഷ്, തിരൂർ ഡി.വൈ.എസ്.പി വി.വി ബെന്നി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു, തിരൂർ നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |