തിരുവനന്തപുരം: പുതുക്കിയ ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ പ്രകാരം മൂല്യനിർണയ ക്യാമ്പ് നിരീക്ഷണ സ്‌ക്വാഡിന് മാത്രം അനുവദിച്ചിരിക്കുന്നത് 13,30,000രൂപ. ഇത് സർക്കാർ ഫണ്ടുപയോഗിച്ച് ഭരണപക്ഷ സംഘടന വളർത്താനാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ.
മൂല്യനിർണയ ക്യാമ്പുകളിലെ പരിശോധന ചെലവുകൾക്കായി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്ക് ആളൊന്നിന് 1,90,000 രൂപ വീതം 7 പേർക്ക് 13,30,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഒരു ആർ.ഡി.ഡിക്ക് രണ്ട് ജില്ലകളുടെ ചുമതലയാണുള്ളത്. ആർ.ഡി.ഡിക്ക് കീഴിൽ ഒരു ജില്ലയിൽ മൂന്നുപേരടങ്ങുന്ന സ്ക്വാഡാണ്. ഓരോ ടീമിനും ഡ്യൂട്ടി ചെലവുകൾക്കായി 30,000 രൂപ വീതവും ആർ.ഡി.ഡി മാർക്ക് 10,000 വീതവും അഡ്വാൻസായി അനുവദിച്ചിട്ടുണ്ട്.
സീനിയോറിട്ടി മാനദണ്ഡങ്ങൾ പാലിക്കാതെ, സ്ക്വാഡ് അംഗങ്ങൾ പ്രിൻസിപ്പൽമാരായിരിക്കണം എന്ന നിഷ്കർഷ കാറ്റിൽപറത്തി ഭരണാനുകൂല സംഘടനയിലെ അദ്ധ്യാപകരെ സ്ക്വാഡുകളിൽ നിയമിക്കുന്നു. സെക്രട്ടേറിയറ്റ് സ്റ്റാഫ് അംഗങ്ങളും സ്ക്വാഡുകളായുണ്ട്. അദ്ധ്യാപകരെ വിശ്വാസമില്ലാത്ത തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെന്നാണ് ആരോപണം. പ്രായോഗിക പരീക്ഷകൾക്ക് മൂന്നംഗ സ്‌ക്വാഡ് സ്‌കൂളുകളിൽ പരിശോധന നടത്തണമെന്ന് പരീക്ഷാ മാനുവലിൽ ഉണ്ടെങ്കിലും സ്‌ക്വാഡുകൾ രൂപീകരിക്കുകയോ ഫണ്ട് അനുവദിക്കുകയോ ചെയ്തിട്ടില്ലെന്നും ആരോപണമുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ തിരഞ്ഞെടുത്ത സ്‌ക്വാഡുകളെ പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |