തിരുവനന്തപുരം: സംസ്ഥാനത്ത് ജോലിയ്ക്കുൾപ്പെടെ നൽകിയിരുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന്റെ പേര് ഇനി 'കേസില്ലാ സർട്ടിഫിക്കറ്റ്' (സർട്ടിഫിക്കറ്റ് ഒഫ് നോൺ ഇൻവോൾമെന്റ് ഇൻ ഒഫൻസസ്) എന്നായി മാറും. വിദേശ ജോലിക്ക് ഇനി മുതൽ ഇത്തരം സർട്ടിഫിക്കറ്റ് നൽകുന്നത് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ബ്യൂറോ ഒഫ് ഇമിഗ്രേഷനും പാസ്‌പോർട്ട് വകുപ്പും ചേർന്നായിരിക്കും. റീജിയണൽ പാസ്‌പോർട്ട് ഓഫീസർമാർക്കാവും ഇതിന്റെ പ്രധാന ചുമതല. സന്ദർശക വിസയൊഴികെയുള്ള എല്ലാ വിസകൾക്കും ഈ സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും.
വിദേശ ജോലിക്കായി പൗരന്മാരുടെ സ്വഭാവസർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാനത്തിനോ പൊലീസിനോ അധികാരമില്ലെന്നും അത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പാസ്‌പോർട്ട് നിയമത്തിന്റെ പരിധിയിൽ വരുന്നതാണ് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റെന്നും ഉത്തരവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശ ജോലിക്കും വിദേശത്തെ മറ്റ് ആവശ്യങ്ങൾക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന് ഡി.ജി.പി അനിൽകാന്ത് സർക്കുലർ ഇറക്കി. പൊലീസ് നൽകുന്ന കേസില്ലാ സർട്ടിഫിക്കറ്റ് ഇനി മുതൽ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാനാവൂ.
കേസില്ലാ സർട്ടിഫിക്കറ്റ് കിട്ടാൻ
ജില്ലാ പൊലീസ് മേധാവിക്കോ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കോ അപേക്ഷ നൽകാം. 500 രൂപയാണ് ഫീസ്. ഉദ്യോഗസ്ഥർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകും. അപേക്ഷകന്റെ പേരിൽ ക്രിമിനൽ കേസുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് നൽകില്ല. പകരം കേസ് വിവരങ്ങളടങ്ങിയ കത്ത് നൽകും. തെറ്റായ വിവരങ്ങളാണ് അപേക്ഷകൻ നൽകുന്നതെങ്കിൽ സർട്ടിഫിക്കറ്റ് നിരസിക്കും. ട്രാഫിക്, പെറ്റി കേസുകളുണ്ടെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |