കൊച്ചി: എം.വി. എഫിഷ്യൻസി എന്ന പനാമ കപ്പലിൽ സീമാനായ ആറ്റിങ്ങൽ സ്വദേശി അർജുൻ രവീന്ദ്രനെ ടുണീഷ്യൻ സമുദ്രാതിർത്തിയിൽ വച്ച് കാണാതായ സംഭവത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. മകനെ കണ്ടെത്താൻ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് എ. രവീന്ദ്രൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് ടി.ആർ. രവിയാണ് ഉത്തരവിട്ടത്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ടുണീഷ്യൻ സമുദ്രാതിർത്തിയിൽനിന്ന് ഒരാളുടെ മൃതദേഹം കിട്ടിയെന്ന് വ്യക്തമാക്കി കപ്പൽ കമ്പനി അധികൃതരിൽനിന്ന് ഇ- മെയിൽ സന്ദേശം ലഭിച്ചതായി ഹർജിക്കാരൻ അറിയിച്ചു. വെള്ളത്തിൽ കമിഴ്‌ന്നുകിടക്കുന്ന ഒരു മൃതദേഹത്തിന്റെ ചിത്രവും ഇതോടൊപ്പമുണ്ടായിരുന്നു. അർജുനെ കാണാതായെന്ന് പറയപ്പെടുന്ന സ്ഥലത്ത് മറ്റൊരു ബോട്ടപകടം ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആളെ തിരിച്ചറിയേണ്ടതുണ്ടെന്നും സംഭവത്തിൽ കൂടുതൽ വ്യക്തതവരുത്തണമെന്നും ഹർജിക്കാരന്റെ അഭിഭാഷക ആവശ്യപ്പെട്ടു.
സർക്കാർ തലത്തിൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മൃതദേഹം സംസ്കരിക്കണോ പോസ്റ്റ്മോർട്ടം ചെയ്യണോ എന്നീ ചോദ്യങ്ങളുന്നയിച്ച് കപ്പൽ കമ്പനിയുടെ മറ്റൊരു സന്ദേശംകൂടി ഹർജിക്കാരന് പിന്നീട് ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ താനെ ആസ്ഥാനമായുള്ള സിനസ്ത മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് എന്ന കപ്പൽ കമ്പനി മുഖേന മാർച്ച് 18നാണ് അർജുൻ കപ്പലിൽ ജോലിക്കുകയറിയത്. കപ്പലിലെ ബോസൺ പദവിയിലുള്ള ഉദ്യോഗസ്ഥൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയാണെന്ന് അർജുൻ വീട്ടിലേക്ക് വിളിച്ചപ്പോഴൊക്കെ പരാതിപ്പെട്ടിരുന്നു. ഏപ്രിൽ 27ന് രാവിലെ ഒൻപതോടെ അർജുനെ കപ്പലിൽനിന്ന് കാണാതായെന്ന് കപ്പൽ കമ്പനി രവീന്ദ്രനെ ഫോണിൽവിളിച്ച് അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |