തൃശൂർ: വിങ്ങിപ്പൊട്ടാൻ നിൽക്കുന്ന മഴമേഘങ്ങൾക്കിടെ, തട്ടകക്കാരോടൊപ്പം എട്ടുഘടക ക്ഷേത്രങ്ങളിലെ ദേവീദേവന്മാർ വടക്കുന്നാഥനിലെത്തി പൂരം കൊണ്ടപ്പോഴേ നഗരം ആൾക്കൂട്ടം കൊണ്ട് വീർപ്പുമുട്ടി. മഴയുടെ കരിനിഴലുണ്ടെങ്കിലും ചൂട് അധികമില്ലാത്തതിനാൽ പൂരപ്രേമികൾക്കത് ആശ്വാസമായി.
ആനകളും വാദ്യക്കാരുമായി വടക്കുന്നാഥന്റെ തട്ടകത്തേക്ക് ചെറുപൂരങ്ങൾ പ്രവേശിച്ചതോടെ മുൻകാലങ്ങളില്ലാത്ത ജനസഞ്ചയമായിരുന്നു. നെയ്തലക്കാവിലമ്മ തുറന്നിട്ട തെക്കേഗോപുരനടയിലൂടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനെ വണങ്ങാനെത്തിയതോടെ പൂരപ്പറമ്പ് നിറയാൻ തുടങ്ങി.
പുലർകാലത്ത് ഒമ്പത് ആനകളുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ കണിമംഗലം ശാസ്താവ് ക്ഷേത്രത്തിൽ നിന്നെഴുന്നള്ളി. തേക്കിൻകാട് മൈതാനിയിലേക്കു കടന്ന ശാസ്താവിന്റെ പൂരം ക്ഷേത്രമതിൽക്കകത്ത് പടിഞ്ഞാറെ നടയിൽ മേളം കലാശിച്ച് കിഴക്കേനടയിലൂടെ പുറത്തുവന്നു. തിരിച്ച് ഇറക്കിപൂജയ്ക്കായി കുളശേരി ക്ഷേത്രത്തിലേക്ക് മടങ്ങി. പനമുക്കുംപിള്ളി ശാസ്താക്ഷേത്രത്തിൽ നിന്ന് മൂന്നാനയും പാണ്ടിമേളവുമായാണ് പുറപ്പെട്ടത്.
പഞ്ചവാദ്യത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടെ പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലൂടെ കിഴക്കേഗോപുരം കടന്ന് വടക്കുന്നാഥനിലെത്തി. ചെമ്പൂക്കാവ് ഭഗവതി മൂന്നാനയുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ പുറപ്പെട്ട്, കിഴക്കേഗോപുരത്തിലൂടെ വടക്കുന്നാഥനെ വണങ്ങി മതിൽക്കകത്ത് പഞ്ചവാദ്യം അവസാനിപ്പിച്ചു. കാരമുക്ക് ഭഗവതി ഒമ്പതാനകളുടെയും നടപ്പാണ്ടി മേളത്തിന്റെയും അകമ്പടിയോടെയെത്തി. ലാലൂർ ഭഗവതിയും ഒൻപതാനകളുമായാണ് പുറപ്പെട്ടത്. പഞ്ചവാദ്യവുമായി ശ്രീമൂലസ്ഥാനത്ത് സമാപിച്ചു. ചൂരക്കോട്ടുകാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് രാവിലെ ഏഴിനാണ് തുടങ്ങിയത്. നടുവിലാൽ പന്തലിൽ നിന്ന് പതിന്നാലാനയും നൂറോളം വാദ്യകലാകാരന്മാരുടെയും അകമ്പടിയോടെ ശ്രീമൂലസ്ഥാനത്തേക്കെത്തി. അയ്യന്തോൾ കാർത്യായനി ഭഗവതി പഞ്ചവാദ്യത്തോടെ പതിമൂന്നാനകളുമായി ശ്രീമൂലസ്ഥാനത്തെത്തി. നെയ്തലക്കാവ് ഭഗവതിയുടെ പൂരം പതിനൊന്ന് ആനകളും വാദ്യമേളങ്ങളുമായാണ് ശ്രീമൂലസ്ഥാനത്തെത്തി മടങ്ങിയതോടെ ഘടകപൂരങ്ങൾ സമ്പൂർണ്ണമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |