ലണ്ടൻ : അച്ഛനൊപ്പം കടൽത്തീരത്തെത്തി കക്കാത്തോട് തിരയുകയായിരുന്നു യു.കെ സ്വദേശിയായ ആറ് വയസുകാരൻ സാമ്മി ഷെൽട്ടൺ. പക്ഷേ, കക്കാത്തോടിന് പകരം ശാസ്ത്രലോകത്തെ നിർണായകമായ ഒരു കണ്ടെത്തലിന്റെ ഭാഗമായി മാറി ഈ കൊച്ചുമിടുക്കൻ. ഏകദേശം 36 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന മെഗലഡോൺ എന്ന ഭീകരൻ സ്രാവിന്റെ പല്ലാണ് സാമ്മി കണ്ടെത്തിയത്.
ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്ത് സഫോക്കിലെ ബോഡ്സെ ബീച്ചിലാണ് മെഗലഡോണിന്റെ പല്ല് കണ്ടെത്തിയിരിക്കുന്നത്. ഫോസിൽ വേട്ടക്കാർക്കിടെയിൽ പ്രസിദ്ധമാണ് ഈ ബീച്ച്. ഏകദേശം 10 സെന്റീമീറ്റർ നീളമുണ്ട് ഈ പല്ലിന്. യു.കെയിൽ മെഗലഡോണിന്റെ പല്ല് കണ്ടെത്തിയിരിക്കുന്നത് വളരെ അപൂർവമായ സംഭമാണെന്നാണ് ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പറയുന്നത്.
അറുപതടിയോളം നീളവും മൂർച്ചയേറിയ പല്ലുകളോടും കൂടിയ രാക്ഷസ സ്രാവായ ഇവയുടെ കുഞ്ഞുങ്ങൾക്ക് തന്നെ ജനിക്കുമ്പോൾ ഏതാണ്ട് ആറടിയോളം നീളം വരുമെന്നാണ് ഗവേഷകരുടെ നിഗമനം. സമുദ്രത്തിൽ മെഗലഡോണുകൾക്ക് എതിരാളികളില്ലായിരുന്നു. ചെറിയ തിമിംഗലങ്ങളെ വരെ മെഗലഡോണുകൾ സ്ഥിരമായി ഭക്ഷിച്ചിരുന്നു. ഒമ്പതടിയിലേറെ വ്യാസമുണ്ടായിരുന്ന ഇവയുടെ വായ്ക്കുള്ളിൽ 276 പല്ലുകളുണ്ടായിരുന്നു. 17.8 സെ.മീ വരെ ഒരു പല്ലിന് നീളമുണ്ടായിരുന്നു. ഇന്നത്തെ സ്പേം തിമിംഗലങ്ങളുടെ പൂർവികരായിരുന്ന ലെവിയേത്തൻ മെൽവില്ലെയ് എന്ന ഭീമൻ തിമിംഗലങ്ങളെ വരെ മെഗലഡോണുകൾ അകത്താക്കിയിരുന്നിരിക്കാമെന്നാണ് വിലയിരുത്തൽ. മയോസീൻ - പ്ലൈയോസീൻ കാലഘട്ടത്തിലാണ് മെഗലഡോണുകൾക്ക് വംശനാശം സംഭവിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |