ന്യൂയോർക്ക് : അന്റാർട്ടിക്കയുടെ തണുത്തുറഞ്ഞ തുന്ദ്രാ മേഖലയിലും ഐസ് നിറഞ്ഞ കടലിലൂടെയും തലയെടുപ്പോടെ ചുറ്റിത്തിരിയുന്ന എംപറർ പെൻഗ്വിനുകളുടെ ജീവൻ അപകടത്തിൽ.! വരുന്ന 30 മുതൽ 40 വർഷത്തിനുള്ളിൽ ഇവ വംശനാശം നേരിട്ടേക്കാമെന്നാണ് അർജന്റൈൻ അന്റാർട്ടിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണം. ലോകത്തെ ഏറ്റവും വലുതും അന്റാർട്ടിക്കയിൽ മാത്രം കാണപ്പെടുന്ന രണ്ട് സ്പീഷീസുകളിൽ ഒന്നുമായ എംപറർ പെൻഗ്വിനുകൾ മുട്ടയിടുന്നത് ശൈത്യകാലത്താണ്. കുഞ്ഞ് പെൻഗ്വിനുകൾക്കുള്ള കൂടുകൾ നിർമ്മിക്കാൻ കട്ടിയേറിയ ഐസിന്റെ സാന്നിദ്ധ്യം വേണം. കടൽ ജലത്തിൽ മഞ്ഞുപാളികളുണ്ടാകാൻ വൈകിയാലോ അല്ലെങ്കിൽ അവ വേഗത്തിൽ ഉരുകിയാലോ അത് എംപറർ പെൻഗ്വിനുകളെ ബാധിക്കുന്നു. സമുദ്രജലത്തിൽപ്പെടുന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾ വേഗത്തിൽ മരണപ്പെടുന്നു. നീന്താനോ തണുപ്പിനെ പ്രതിരോധിക്കാനോ അവ അപ്പോൾ പാകമാകില്ല എന്നതാണ് കാരണം. വെഡൽ കടലിലെ ഹാലി ബേ പെൻഗ്വിൻ കോളനിയിൽ ഇത്തരം സംഭവം മൂന്ന് വർഷം തുടർച്ചയായി സംഭവിച്ചിട്ടുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പെൻഗ്വിൻ കോളനിയാണ് ഹാലി ബേ. അന്റാർട്ടിക്കൻ മേഖലയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി മഞ്ഞുരുകലിലും ശൈത്യത്തിലും ഇപ്പോൾ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 1999 മുതൽ അന്റാർട്ടികയിലെ മഞ്ഞുപാളികളുടെ കനം കുറഞ്ഞുവരുന്നതായാണ് കണ്ടെത്തൽ. കാലാവസ്ഥ മാത്രമല്ല, ടൂറിസവും മത്സ്യബന്ധനവും കൂടിയതും എംപറർ പെൻഗ്വിനുകളെ ദോഷകരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |