കോട്ടയം. ജില്ലയിലെ മലയോര മേഖലയിൽ ചൊവ്വാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയിൽ മണ്ണിടിച്ചിലും നാശനഷ്ടവും. ഈരാറ്റുപേട്ട, പാലാ മേഖലകളിലാണ് ഏറെ നാശനഷ്ടം ഉണ്ടായത്. തോടുകളിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയർന്നത് ഭീതിയുണർത്തി. തീക്കോയി,പൂഞ്ഞാർ,പൂഞ്ഞാർ തെക്കേക്കര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ഈരാറ്റുപേട്ട ടൗണിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മീനച്ചിലാറ്റിലെ ജലനിരപ്പ് പത്തടിയോളം ഉയർന്നു. കയ്യൂർ നാടുകാണി മലയിൽ ഉരുൾപൊട്ടലുണ്ടായതാണ് വെള്ളം ഉയരാൻ കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
ഈരാറ്റുപേട്ട ടൗൺ കോസ് വേ, കോളേജ് പാലം, തോട്ട് മുക്ക് എന്നിവിടങ്ങളിൽ ജലനിരപ്പ് പാലത്തിന് ഒപ്പം എത്തിയത് വ്യാപാരികളെയും ഭീതിയിലാഴ്ത്തി. നടക്കൽ പ്രദേശത്തെ വീടുകളിൽ നിന്ന് ഉപകരണങ്ങൾ മാറ്റി. മാതക്കൽ തോട്ടിൽ വെള്ളം ഉയർന്നത് വാഴമറ്റം, മുരുക്കോലി പ്രദേശങ്ങളിൽ ഭീതി പരത്തി. മരങ്ങൾ കടപുഴകി ലൈനിലേക്ക് വീണതിനെതുടർന്ന് പലസ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. മൂന്നിലവ്, മേലുകാവ് പ്രദേശങ്ങളിൽപെട്ട ഇലവീഴാപൂഞ്ചിറ, ഇല്ലിക്കക്കല്ല്, പഴുക്കാനം തുടങ്ങിയ ട്രാൻസ്‌ഫോമറുകൾക്ക് കീഴിൽ ഇന്നലെ വൈകിട്ടും വൈദ്യുതി പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. എഴുപതിലധികം പരാതികളാണ് ഈ മേഖലയിൽ പരിഹരിക്കാനുള്ളത്. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനായി അഗ്‌നിശമനസേന യൂണിറ്റുകളും പൊലീസും സന്നദ്ധ പ്രവർത്തകരും ഈരാറ്റുപേട്ടയിൽ സജ്ജരായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |