ഒന്നാം വിള: മെയ് 15ന് ഞാറ്റടി തയ്യാറാക്കും
പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൃഷി ഏകീകൃതമായി ചെയ്യാൻ ഉമ നെൽവിത്ത് ഉപയോഗിച്ച് 15ന് ഞാറ്റടി തയ്യാറാക്കാൻ തീരുമാനമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മലമ്പുഴ, പോത്തുണ്ടി, മംഗലം, ചേരാമംഗലം പദ്ധതി ഉപദേശകസമിതി യോഗത്തിലാണ് കാർഷിക കലണ്ടർ സംബന്ധിച്ച് തീരുമാനമായത്.
ജൂൺ 10മുതൽ 25വരെ പറിച്ച് നടീൽ പൂർത്തീകരിക്കാനും ജൂൺ 10നകം ജില്ലയിൽ കാലവർഷം എത്തിയില്ലെങ്കിൽ, ഡാമുകളിൽ നിന്നും കനാൽ വഴി വെള്ളം തുറന്നുവിടാനും യോഗത്തിൽ തീരുമാനമായി. സെപ്തംബർ അവസാനവാരം മുതൽ ഒക്ടോബർ രണ്ടാം വാരത്തിനകം കൊയ്ത്ത് പൂർത്തികരിക്കുന്ന തരത്തിൽ വിള ക്രമീകരികരിക്കണം. രണ്ടാം വിളയ്ക്കായി ഒക്ടോബർ 15 മുതൽ ഒക്ടോബർ 30നുള്ളിൽ ഞാറ്റടി തയ്യാറാക്കാൻ വിത്ത് ഇട്ടാൽ 70 ദിവസത്തെ വളർച്ചവേണം. പ്രത്യുൽപാദനകാലം ആരംഭിക്കുന്നത് ഡിസംബർ അവസാനമാകും. പ്രത്യുത്പാദനകാലം കഴിഞ്ഞ് പാലുറയ്ക്കാൻ തുടങ്ങുന്നത് ജനുവരി അവസാനവുകും. തുടർന്ന് 30 ദിവസങ്ങൾക്കുള്ളിൽ നെല്ല് പാകമാകാനും ഫെബ്രുവരി അവസാനം കൊയ്യാനും സാധിക്കും.
പ്രത്യുത്പാദനകാലം കഴിഞ്ഞു പാലുറക്കാൻ തുടങ്ങിയാൽ പിന്നെ പാടങ്ങളിൽ നിന്നും വെള്ളം ഒഴിവാക്കാവുന്നതാണ്. ഡാമിലെ വെള്ളത്തിന്റെ അളവ് അടിസ്ഥാനപ്പെടുത്തി ഞാറ്റടി തയ്യാറാക്കാനും പറിച്ചുനടുന്ന സമയത്തും തുടർന്ന് പാലുറയ്ക്കുന്നത് വരെയുള്ള 105 ദിവസക്കാലവും ഉൾപ്പെടെ ഫെബ്രുവരി ആദ്യവാരംവരെ ഡാമുകളിൽ നിന്നും നെൽകൃഷിയുടെ ജലസേചനത്തിനായി ജല വിതരണം നടത്താനും യോഗത്തിൽ തീരുമാനിച്ചു.
ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, പാടശേഖര സമിതി പ്രതിനിധികൾ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |