പൂവാർ: തിരുപുറം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ കുളമായ കള്ളകുളം നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എട്ടാം വാർഡിലെ കള്ളകുളം മൂന്ന് ഏക്കർ വിസ്തൃതിയിൽ ജലസമൃദ്ധമായിരുന്നു. കുളം നവീകരണമില്ലാതെ കാട്മൂടിയും, കൈയേറ്റവും കാരണം നശിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് നാട്ടുകാർ പറയുന്നു. പ്രദേശവാസികൾ കുളിക്കുന്നതിനും തുണി അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്കും ഈ കുളത്തെ ആശ്രയിച്ചിരുന്നു. പ്രധാനമായും കള്ളകുളം, മുടുമ്പിൽ ഏലായിലെ നെൽകർഷകർ വേനൽക്കാലത്ത് കൃഷിക്കാവശ്യമായ വെള്ളം സംഭരിച്ചിരുന്നതും ഈ കുളത്തെ ആശ്രയിച്ചാണ്. ഇപ്പോഴാകട്ടെ കുളത്തിൽ വെള്ളം സംഭരിച്ച് നിറുത്താൻ കഴിയാതായതോടെ പ്രദേശത്തെ കൃഷിയും ഭാഗികമായി നിലച്ചെന്ന് കർഷകർ പറയുന്നു.
പ്രദേശത്തെ കൃഷിയെ ലക്ഷ്യമാക്കി കള്ളകുളത്തിൽ വെള്ളമെത്തിക്കുന്നതിന് രണ്ട് മാർഗങ്ങളാണ് സ്വീകരിച്ചിരുന്നത്.
നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കിഴക്കുമുറി ഭാഗത്തു നിന്നും പ്ലാന്തോട്ടം വഴി ഒഴുകിയെത്തുന്ന വെള്ളം ചെറുതും വലുതുമായ രണ്ട് കോൺക്രീറ്റ് ടാങ്കുകളിൽ നിറഞ്ഞ ശേഷം കുളത്തിൽ എത്തിക്കുന്നതായിരുന്നു പദ്ധതി. റോഡ് വികസനത്തിന്റെ ഭാഗമായി വലിയ കോൺക്രീറ്റ് ടാങ്കുകൾ മൂടിയതോടെ അതുവഴി വെള്ളം വരാതെയായി.
നെയ്യാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കുളത്തിൽ എത്തിക്കാൻ നടപ്പാക്കിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായിരുന്നു. ഇതിനായി സ്ഥാപിച്ച പമ്പ് ഹൗസ്, കുഴിച്ചിട്ട പൈപ്പുകൾ തുടങ്ങിയവ നശിച്ചു കൊണ്ടിരിക്കുന്നു. കുളത്തിന്റെ ബണ്ടിലൂടെ റോഡ് എത്തിയതോടെ ഇതിനായി നിർമ്മിച്ച ഓടയും മൂടിപ്പോയി. പമ്പുഹൗസിന്റെ ഇലക്ട്രിക്ക് ബിൽ ആരും അടയ്ക്കാതെയായതോടെ ഇതിന്റെ പ്രവർത്തനവും നിശ്ചലമായി.
മഴവെള്ളമല്ലാതെ കുളത്തിൽ മറ്റൊരു മാർഗ്ഗത്തിലൂടെയും വെള്ളം നിറയ്ക്കാൻ കഴിയാത്തതാണ് കുളം ഉപയോഗശൂന്യമാകാൻ പ്രധാന കാരണം. മഴക്കാലത്ത് ഒഴുകിയെത്തുന്ന മാലിന്യവും ചെളിയും നിറഞ്ഞ് കുളത്തിന്റെ ആഴം കുറഞ്ഞതോടെ സ്വാഭാവികമായ നീരുറവകളും വറ്റിപ്പോയി. കുളം നവീകരിച്ച് പൂർവ്വ സ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരും കർഷകരും ഇപ്പോൾ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |