കൊട്ടിയം:കിണറിന്റെ ആഴം കൂട്ടുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കുടുങ്ങി. കണ്ണനല്ലൂർ പിറവന്തനഴികം വീട്ടിൽ സുധീറാണ് (29) അപകടത്തിൽ പെട്ടത്. കണ്ണനല്ലൂരിലെ ഒരു വീട്ടിലെ അൻപത് വർഷത്തിലേറെ പഴക്കമുള്ള കിണറ്റിലാണ് അപകടം. അഞ്ച് തൊഴിലാളികൾ പണിയെടുക്കുകയായിരുന്നു. 70 അടി ആഴമുള്ള കിണറ്റിൽ കോൺക്രീറ്റ് തൊടികൾ ഇറക്കി ഉറപ്പിക്കുന്ന ജോലിയിലായിരുന്നു സുധീർ. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ തൊടികൾ നനഞ്ഞിരുന്നു. ഉച്ചയോടെ അടിയിലെ പുതിയ തൊടി മണ്ണിൽ പുതഞ്ഞു. ഇതോടെ മുകളിലത്തെ തൊടികളുടെ സ്ഥാനം തെറ്റി. അതിന് മുകളിലത്തെ വെട്ടുതൊടിയുടെ മണ്ണിടിഞ്ഞ് സുധീറിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു. മുപ്പത് അടിയോളം മണ്ണിടിഞ്ഞിട്ടുണ്ട്.
മറ്റ് തൊഴിലാളികൾ ബഹളം വച്ചതോടെ നാട്ടുകാർ കൂടി. കടപ്പാക്കട ഫയർഫോഴ്സ് എത്തി. രണ്ട് ഫയർഫോഴ്സ് ജീവനക്കാരും രണ്ട് തൊഴിലാളികളും കിണറ്റിൽ ഇറങ്ങിയെങ്കിലും വെട്ടുതൊടികൾ കൂടുതൽ ഇടിഞ്ഞതോടെ തിരിച്ചുകയറി. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം വെട്ടിയിടിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചു. നിസയാണ് സുധീറിന്റെ ഭാര്യ. ഉമ്മ: ജുബൈദ. ആറുമാസം മുമ്പാണ് വിവാഹിതനായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |