രാജസ്ഥാൻ റോയൽസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്
മുംബയ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന ത്രില്ലർ മാച്ചിൽ രാജസ്ഥാൻ റോയൽസിനെ എട്ടുവിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപ്പിറ്റൽസ്. ജയിക്കാൻ 161 റൺസ് വേണ്ടിയിരുന്ന ഡൽഹി ക്യാപ്പിറ്റൽസ് തുടക്കത്തിലെ തിരിച്ചടിയിൽ നിന്ന് കരകയറിയാണ് 11 പന്തുകൾ ബാക്കിനിറുത്തി വിജയിച്ചത്. റൺസെടുക്കുന്നതിന് മുന്നേ ഇന്നിംഗ്സിന്റെ രണ്ടാം പന്തിൽ ഓപ്പണർ ശ്രീകർ ഭരതിനെ നഷ്ടമായ ഡൽഹിക്ക് വേണ്ടി രണ്ടാം വിക്കറ്റിൽ 144 റൺസ് കൂട്ടിച്ചേർത്ത് മിച്ചൽ മാർഷും (89) ഡേവിഡ് വാർണറും (52നോട്ടൗട്ട്) നടത്തിയ ആവേശപ്പോരാട്ടമാണ് അവരെ വിജയത്തിലെത്തിച്ചത്.62 പന്തുകളിൽ അഞ്ചുഫോറുകളും ഏഴ് സിക്സുകളും പറത്തിയ മാർഷും 41 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്സും പറത്തിയ വാർണറും ചേർന്ന് സഞ്ജുവിന്റെയും കൂട്ടരുടെയും ചിറകൊടിക്കുകയായിരുന്നു. 18-ാം ഓവറിൽ മാർഷ് പുറത്തായതിന് ശേഷമിറങ്ങിയ നായകൻ റിഷഭ് പന്ത്(13) രണ്ട് തകർപ്പൻ സിക്സുകളിലൂടെ ടീമിന്റെ വിജയത്തിലേക്കുള്ള വേഗം കൂട്ടി. നേരത്തേ ബൗളിംഗിൽ രണ്ട് വിക്കറ്റുകളും നേടിയിരുന്ന മാർഷാണ് മാൻ ഒഫ് ദ മാച്ച്.
ഈ വിജയത്തോടെ 12കളികളിൽ നിന്ന് 12 പോയിന്റായ ഡൽഹി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുള്ള രാജസ്ഥാൻ റോയൽസ് മൂന്നാം സ്ഥാനത്തും തുടരുന്നു.
ആദ്യ ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി രവിചന്ദ്രൻ അശ്വിനും (50),ദേവ്ദത്ത് പടിക്കലും(48) നടത്തിയ പോരാട്ടമാണ് 160/ 6 എന്ന സ്കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ടിറങ്ങിയ രാജസ്ഥാന് വേണ്ടി ജോസ് ബട്ട്‌ലറും (7) യശ്വസി ജയ്സ്വാളും (19) ചേർന്നാണ് ഓപ്പണിംഗിനെത്തിയത്. മൂന്നാം ഓവറിൽ ചേതൻ സക്കാരിയയാണ് ബട്ട്‌ലറെ പുറത്താക്കിയത്. ശാർദ്ദൂൽ താക്കൂറിനായിരുന്നു ക്യാച്ച്. തുടർന്ന് ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടിയെത്തിയ രവിചന്ദ്രൻ അശ്വിൻ സ്കോർ ഉയർത്താൻ ശ്രമം നടത്തുന്നതിനിടയിൽ ഒൻപതാം ഓവറിന്റെ ആദ്യപന്തിൽ യശ്വസിയെയും നഷ്ടമായി. മാർഷിന്റെ ഷോർട്ട്പിച്ച് പന്തിൽ ലെഗ് സൈഡിലേക്ക് ഇറങ്ങി വീശാൻ നോക്കിയ യശ്വസിയെ ലളിത് യാദവാണ് പിടികൂടിയത്.
തുടർന്ന് ക്രീസിലൊരുമിച്ച ദേവ്ദത്ത് പടിക്കലും അശ്വിനും ചേർന്ന് 12 ഓവറിൽ 83/2 എന്ന നിലയിലെത്തിച്ചു. 14-ാം ഓവറിൽ ടീം 100 കടന്നു. താെട്ടുപിന്നാലെ അർദ്ധസെഞ്ച്വറി തികച്ച അശ്വിൻ 15-ാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായി. 38 പന്തിൽ നാലുഫോറും രണ്ട് സിക്സുമടിച്ച അശ്വിനെ മാർഷിന്റെ ബൗളിംഗിൽ വാർണറാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്. തുടർന്ന് ക്രീസിലെത്തിയ ക്യാപ്ടൻ സഞ്ജു സാംസൺ ആറു റൺസ് മാത്രമെടുത്ത് 17-ാം ഓവറിന്റെ ആദ്യ പന്തിൽ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. നോർക്യേയുടെ പന്തിൽ താക്കൂറാണ് സഞ്ജുവിനെ സാഹസികമായി പിടികൂടിയത്. ഇതോടെ രാജസ്ഥാൻ 125/4 എന്ന നിലയിലായി.തുടർന്നിറങ്ങിയ റിയാൻ പരാഗ് (9)18-ാം ഓവറിൽ സകാരിയയുടെ ബൗളിംഗിൽ പവലിന് പിടികൊടുത്ത്മടങ്ങി. അടുത്ത ഓവറിൽ ദേവ്ദത്തും മടങ്ങി. 30 പന്തുകൾ നേരിട്ട ദേവ്ദത്ത് ആറു ഫോറും രണ്ട് സിക്സും പായിച്ച് നോർക്യേയുടെ പന്തിൽ സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡർ നാഗർകോട്ടിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |