ആലപ്പുഴ: പാർശ്വവത്ക്കരിക്കപെട്ടവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായുള്ള നിയമനിർമ്മാണത്തിന് നേതൃത്വം കൊടുത്ത ധീരയായ ഭരണാധികാരിയായിരുന്നു കെ.ആർ. ഗൗരിഅമ്മയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഗൗരിഅമ്മയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗൗരിഅമ്മ കൊണ്ടുവന്ന ഏത് നിയമവും ജനങ്ങൾക്ക് പ്രയോജനകരമായിരുന്നു. അഴിമതി നിരോധന നിയമം കൊണ്ടുവന്നപ്പോൾ എല്ലാ തലത്തിലുമുള്ള വ്യാഖ്യാനവും പരിശോധിച്ചാണ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ സാമൂഹിക വികസനത്തിന് തുടക്കം കുറിച്ച കാർഷിക പരിഷ്‌ക്കരണനിയമത്തിന്റെ ലക്ഷ്യം ഇന്നും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സമഗ്ര മാറ്റമുണ്ടാക്കിയ നിയമത്തിലൂടെ നിരവധി കുടികിടപ്പുകാർക്ക് ഭൂമിയിൽ അവകാശം ലഭിച്ചു.
മുൻ മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഇച്ഛാശക്തിയുള്ള ധീര ഭരണാധികാരിയായിരുന്നു കെ.ആർ. ഗൗരിഅമ്മയെന്ന് ജി. സുധാകരൻ പറഞ്ഞു. ഇ.എം.എസ് മുതൽ ഉമ്മൻചാണ്ടിവരെയുള്ള മുഖ്യമന്ത്രിമാരോടൊപ്പം വിവിധ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയാണവർ. എന്നാൽ തന്റെ അഭിപ്രായവും നിലപാടും ആരുടെ മുന്നിലും അടിയറവ് വച്ചിട്ടില്ല. ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.സി. ബീനാകുമാരി, സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി, എച്ച്.സലാം എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. എ.എൻ. രാജൻബാബു ജനറൽ സെക്രട്ടറിയായ ജെ.എസ്.എസ് വിഭാഗവും അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡന്റ് പ്രൊഫ. എ.വി. താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |