ഹവാന : ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ആഡംബര ഫൈവ് സ്റ്റാർ ഹോട്ടലായ സറാറ്റോഗയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. 54 പേർക്ക് പരിക്കേറ്റു. ഇതിൽ 17 പേരാണ് നിലവിൽ ചികിത്സയിൽ. പ്രാദേശിക സമയം, രാവിലെ 11 മണിയോടെയായിരുന്നു സ്ഫോടനം.
ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന ഗ്യാസ് ടാങ്കറിലെ വാതകച്ചോർച്ചയാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. ഹോട്ടലിനു സമീപമുണ്ടായിരുന്ന ബസുകളടക്കമുള്ള വാഹനങ്ങളും സ്ഫോടനത്തിൽ കത്തിനശിച്ചിരുന്നു.
സറാറ്റോഗ രണ്ട് വർഷത്തെ അടച്ചിടീലിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ച വീണ്ടും പ്രവർത്തനമാരംഭിക്കാനിരിക്കെയാണ് സ്ഫോടനം. സ്‌ഫോടനത്തിൽ 96 മുറികളുള്ള ഹോട്ടൽ ഏറെക്കുറെ പൂർണായി തകർന്നു. സ്ഫോടനം നടക്കുമ്പോൾ ഹോട്ടലിൽ താമസക്കാരില്ലായിരുന്നെങ്കിലും 51 ജോലിക്കാർ ഉണ്ടായിരുന്നു. ഇതിൽ 23 പേർ മരിച്ചു. മൂന്ന് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുന്നുണ്ട്.
യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഗായിക ബിയോൺസെ, മഡോണ തുടങ്ങിയ പ്രമുഖർ ക്യൂബൻ സന്ദർശനവേളയിൽ താമസിക്കാൻ തിരഞ്ഞെടുത്ത ഹോട്ടലാണ് 1880ൽ നിർമ്മിക്കപ്പെട്ട ചരിത്ര പ്രസിദ്ധമായ സറാറ്റോഗ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |