താനെ: വ്യാപാരിയിൽ നിന്ന് ആറ് കോടി രൂപ കവർന്നു എന്ന പരാതിയിൽ മഹാരാഷ്ട്ര താനെ ജില്ലയിൽ പത്ത് പൊലീസുകാരെ സസ്പെന്റ് ചെയ്തു. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. തന്റെ വീട്ടിൽ പൊലീസ് കവർച്ച നടത്തി എന്ന് ആഭ്യന്തര മന്ത്രിയ്ക്കും താനെ പൊലീസ് കമ്മീഷണർ ജയ് ജീത് സിംഗിനും വ്യാപാരി പരാതി നൽകിയിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. മുംബ്ര പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഗീതാ റാം ഷെവാലെ, സബ് ഇൻസ്പെക്ടർമാരായ രവി മദ്‌നെ, ഹർഷൽ കാലെ, ജൂനിയർ ഓഫീസർമാർ എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഏപ്രിൽ പതിനൊന്നിന് വ്യാപാരിയായ ഫൈസൽ മേമന്റെ താമസസ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും 30കോടി രൂപ പിടികൂടുകയും ചെയ്തിരുന്നു. ഈ പണം എവിടെനിന്ന് കിട്ടിയെന്ന് ഫൈസലിനോട് ഉദ്യോഗസ്ഥർ അന്വേഷിച്ചു. അതെല്ലാം താൻ കഷ്ടപ്പെട്ട് സമ്പാദിച്ചതാണെന്ന് ഫൈസൽ മറുപടി പറഞ്ഞെെങ്കിലും അത് വിശ്വസിക്കാൻ അന്വേഷണ സംഘം തയാറായില്ല. തുടർന്ന് ഫൈസലിനെ മർദിച്ച അന്വേഷണ സംഘം പകുതി പണം ആവശ്യപ്പെട്ടു. രണ്ട് കോടി നൽകാമെന്ന് ഫൈസൽ സമ്മതിച്ചെങ്കിലും ആറ് കോടി എടുത്തശേഷം ബാക്കി 24കോടി തിരികെ നൽകുകയായിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്യാൻ കമ്മീഷണർ ഉത്തരവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |