SignIn
Kerala Kaumudi Online
Friday, 19 April 2024 6.22 AM IST

മുസ്ലീം യുവതിയെ വിവാഹം കഴിച്ച ഹിന്ദുയുവാവിന്റെ കൊലപാതകം: കൊ‌ടും ക്രൂരത നടത്തിയത് വ്യക്തമായ മുന്നൊരുക്കത്തോടെ, കൂട്ടിന് സ്പൈവെയറും

hyderabad

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന് പ്രതികാരമായി ഹിന്ദു യുവാവിനെ വെട്ടിക്കൊന്നത് വ്യക്തമായ മുന്നൊരുക്കത്തോടെയെന്ന് പൊലീസ്. കൊല്ലപ്പെട്ട നാഗരാജുവിന്റെ നീക്കങ്ങൾ അറിയാൻ പ്രതികൾ സ്പൈവെയർ ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ദുരഭിമാന കൊലയാണ് ഇതെന്നും റിപ്പോർട്ടിലുണ്ട്.

ഇക്കഴിഞ്ഞ മേയ് നാലിന് ഹൈദരാബാദിലെ സരൂർനഗറിൽ നടുറോഡിൽ ഭാര്യ സയ്യിദ് അഷ്രിൻ സുൽത്താനയുടെ (പല്ലവി) മുന്നിൽ വച്ചാണ് നാഗരാജു ക്രൂരമായി കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യാസഹോദരൻ സയ്യിദ് മുബീൻ അഹമ്മദാണ് മുഖ്യപ്രതി. ഇയാളുടെ നേതൃത്വത്തിലെത്തിയ അക്രമികൾ നാഗരാജുവിനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് സാക്ഷികളായി നിരവധിപേർ ഉണ്ടായിരുന്നെങ്കിലും ആരും സഹായത്തിനെത്തിയില്ല.

സംഭവദിവസം ഇയാൾ ജോലിചെയ്തിരുന്ന കാർഷോറൂമിന് മുന്നിൽ വച്ചും കൊലപാതകം നടത്താൻ പ്രതികൾ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാൽ തിരക്ക് കാരണം ഇത് നടന്നില്ല. തുടർന്നാണ് മറ്റൊരു സ്ഥലം തിരഞ്ഞെടുത്തത്. സ്പൈവെയറിന്റെ സഹായത്തോടെ നാഗരാജുവിന്റെ ഓരോനീക്കങ്ങളും അക്രമികൾ നിരീക്ഷിച്ചിരുന്നു.

പ്രതീക്ഷ തകർത്തതിന്റെ പക

മുബീൻ അഹമ്മദിന് സുൽത്താന ഉൾപ്പടെ മൂന്ന് സഹോദരിമാരാണുള്ളത്. ഇതിൽ രണ്ടുപേരുടെയും വിവാഹം മുബീൻ തന്നെ നടത്തി. ഇളയ സഹോദരിയായ സുൽത്താനയുടെ വിവാഹവും നടത്തിയശേഷം കല്യാണം കഴിക്കാനായിരുന്നു അയാൾ പദ്ധതിയിട്ടിരുന്നത്. ഇതിനിടയിലാണ് സുൽത്താന നാഗരാജുവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞത്. ആദ്യം ഉപദേശിച്ച് പിന്മാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഭീഷണിയും മർദനവും ആയി. എന്നിട്ടും പിന്മാറാൻ സുൽത്താന ഒരുക്കമായിരുന്നില്ല. പഠിക്കുന്ന കാലം മുതൽ ഇഷ്ടപ്പെട്ട നാഗരാജുവിനെ മറക്കാൻ കഴിയില്ലെന്ന് സഹോദരനോട് പറയുകയും ചെയ്തു.

വീട്ടുകാരുടെ അനുവാദത്തോടെ വിവാഹം നടക്കില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെ ജനുവരി 30 ന് രാത്രി എട്ട് മണിയോടെ ആരെയും അറിയിക്കാതെ സുൽത്താന വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തൊട്ടടുത്ത ദിവസം ഹിന്ദു ആചാര പ്രകാരം നാഗരാജുവിനെ വിവാഹം കഴിക്കുകയും ചെയ്തു.

നമ്പർ ലഭിച്ചത് സുൽത്താനയുടെ മൊബൈലിൽ നിന്ന്

തന്റെ മൊബൈൽഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് സുൽത്താന നാഗരാജുവിനൊപ്പം പോയത്. ഈ മൊബൈലിൽ നിന്നാണ് നാഗരാജുവിന്റെ നമ്പർ മുബീന് ലഭിച്ചത്. ഇതോടെ "ഫൈൻഡ് മൈ ഡിവൈസ്" എന്ന സ്പൈവെയർ ഉപയോഗിച്ച് നാഗരാജുവിന്റെ നീക്കങ്ങങ്ങൾ അയാൾ മനസിലാക്കിക്കൊണ്ടിരുന്നു. കൊലനടന്ന സരൂർനഗറിലേക്ക് നാഗരാജു വരുന്നുണ്ടെന്ന് അക്രമി സംഘം മനസിലാക്കിയത് ഇങ്ങനെയായിരുന്നു. അക്രമി സംഘത്തിലെ മറ്റുള്ളവർ ആയുധങ്ങളുമായി ബസിലാണ് സംഭവ സ്ഥലത്തെത്തിയത്.മുബീൻ സ്കൂട്ടറിലും. തുടർന്നായിരുന്നു ആക്രമണം.

hyderabad1

ഭർത്താവിനെ ആക്രമിക്കുന്നത് തടയാൻ സുൽത്താന ആവത് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സ്ഥലത്തുണ്ടായിരുന്നവരോട് സഹായിക്കണമെന്ന് കേണപേക്ഷിച്ചെങ്കിലും ആരും രക്ഷയ്‌ക്കെത്തിയില്ല. ഒടുവിൽ നാഗരാജുവിന്റെ മരണം ഉറപ്പാക്കിയശേഷം സുൽത്താനയെ ആക്രമിക്കാൻ മുബീൻ പാഞ്ഞടുത്തു. ഇത് കണ്ട് സമീപത്തുണ്ടായിരുന്നവർ ഹെൽമറ്റും മറ്റുമായി ഓടിയടുത്തോടെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ക്രൂര കൊലപാതക ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തിയിരുന്നു. ഇതുകണ്ടാണ് പ്രതികളെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, HYDERABAD HONOUR KILLING, SPYWARE, DALIT HUSBAND, POLICE REPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.