കൊച്ചി: ആഗോള-ആഭ്യന്തരതലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ താങ്ങാനാവാതെ ഇന്ത്യൻ ഓഹരികൾ നേരിടുന്ന തകർച്ച തുടരുന്നു. ഇന്നലെ സെൻസെക്‌സ് 1,158 പോയിന്റിടിഞ്ഞ് 52,930ലും നിഫ്‌റ്റി 359 പോയിന്റ് തകർന്ന് 15,808ലുമാണ് വ്യാപാരം അവസാനിച്ചത്. ഒരുവേള സെൻസെക്‌സ് 52,702 വരെയും നിഫ്‌റ്റി 15,735 വരെയും ഇടിഞ്ഞിരുന്നു.
ഇരു സൂചികകളും കഴിഞ്ഞ ജൂലായ്ക്കുശേഷം കുറിക്കുന്ന ഏറ്റവും താഴ്‌ന്ന ക്ളോസിംഗ് പോയിന്റാണിത്. ബാങ്ക്, ലോഹം, ഊർജം, വാഹനം, എണ്ണ, ഫാർമ, എഫ്.എം.സി.ജി തുടങ്ങി എല്ലാ വിഭാഗങ്ങളും ഇന്നലെ ഇടിഞ്ഞു.
വില്ലൻ വിലക്കയറ്റം
അമേരിക്കയിലും ഇന്ത്യയിലും ഉൾപ്പെടെ നാണയപ്പെരുപ്പം കുതിച്ചുയരുന്നതാണ് നിക്ഷേപകരെ വലയ്ക്കുന്നത്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും ഇന്ത്യൻ ഓഹരികൾക്ക് തിരിച്ചടിയാകുന്നു. ഈമാസം ഇതുവരെ 17,403 കോടി രൂപയും 2022ൽ ഇതുവരെ 1.44 ലക്ഷം കോടി രൂപയുമാണ് അവർ പിൻവലിച്ചത്.
₹24.98 ലക്ഷം കോടി
ഈമാസം ഇതുവരെ സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 24.98 ലക്ഷം കോടി രൂപ. ഇന്നലെ മാത്രം 5.41 ലക്ഷം കോടി രൂപ നഷ്‌ടമായി. 240.90 ലക്ഷം കോടി രൂപയായാണ് മൂല്യം താഴ്‌ന്നത്.
ഉലഞ്ഞ് രൂപ
ഡോളറിനെതിരെ രൂപ ഇന്നലെയും കനത്തനഷ്‌ടം നേരിട്ടു. 17 പൈസ നഷ്‌ടവുമായി 77.42ലാണ് മൂല്യമുള്ളത്. ഒരുവേള മൂല്യം റെക്കാഡ് താഴ്ചയായ 77.63വരെ ഇടിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |